തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി നിര്‍ദേശപ്രകാരം ക്രമീകരിക്കും.
ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ വരും. ഈ മാസം 14നും 15നും സഭ ചേരില്ല.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ
09:31 PM Aug 02, 2023 | Deepika.com