ഗണപതി മിത്താണ്, ഷംസീർ മാപ്പ് പറയില്ല- എൻഎസ്എസിന്‍റെ ആവശ്യം തള്ളി സിപിഎം

07:47 PM Aug 02, 2023 | Deepika.com
തിരുവനന്തപുരം: ശാസ്ത്ര-മിത്ത് പരാമർശത്തിൽ സ്പീക്കർ എ.എൻ. ഷംസീർ മാപ്പ് പറയണമെന്ന എൻഎസ്എസിന്‍റെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ സിപിഎമ്മിന്‍റെ മേൽ ആരും കുതിര കയറേണ്ടെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഷംസീറിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ കൃത്യമായ വർഗീയ അജണ്ടയാണ്. ഷംസീറിനെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസി ആയും ജീവിക്കട്ടെ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. ഇതിനെ രാഷ്ട്രീയമായി വിവാദമാക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

ഗണപതി മിത്താണ്. അല്ലാതെ ഗണപതി ശാസ്ത്രം ആണെന്ന് പറയാനാകുമോയെന്നും ഗോവിന്ദൻ ചോദിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ വിവാദമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്‍റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്‍റെ ഭാഗമാക്കുന്നത് തെറ്റാണ്. മിത്തായി അംഗീകരിക്കാം.

പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കി ബ്രാഹ്മണർക്ക് നൽകി എന്നു പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്‍റെ പേരിൽ ശാസ്ത്രത്തിന്‍റെ മേൽ കുതിര കയറരുതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.