കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനു വേണ്ടി ക്ഷേത്രത്തിൽ അർച്ചന. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെയാണ് ഷംസീറിനു വേണ്ടി ഇടമുളക്കൽ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന നടത്തിയത്.
കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2,128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. എൻഎസ്എസ് സ്പീക്കർക്കെതിരേ നാമജപ സംഗമം നടത്തുന്നതിനിടെ ഷംസീറിനു വേണ്ടി എൻഎസ്എസ് ഭാരവാഹി പൂജ നടത്തിയത് ശ്രദ്ധേയമായി.
അതേസമയം, ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നു. സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവനയെന്നാണ് സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ്. വിശ്വാസ സംരക്ഷണത്തിൽ ബിജെപിക്കും ആർഎസ്എസിനും ഒപ്പം നിൽക്കും. പ്രത്യേക സമുദായത്തിൽപ്പെട്ട ആളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല. ഇതു സംബന്ധിച്ച് മുൻ മന്ത്രി എ.കെ.ബാലന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നു വിശ്വാസസംരക്ഷണദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ ഇന്നു രാവിലെതന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തണമെന്നാണ് ആഹ്വാനം.
ഷംസീറിന്റെ പേരിൽ ശത്രു സംഹാര അർച്ചന നടത്തി കരയോഗം പ്രസിഡന്റ്
02:23 PM Aug 02, 2023 | Deepika.com