തിരുവനന്തപുരം: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചു നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സിപിഎം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവശ്രമമാണ്. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നുമാണ് സിപിഎം വിലയിരുത്തിയത്.
അതേസമയം, ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നു. സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവനയെന്നാണ് സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ്. വിശ്വാസ സംരക്ഷണത്തിൽ ബിജെപിക്കും ആർഎസ്എസിനും ഒപ്പം നിൽക്കും. പ്രത്യേക സമുദായത്തിൽപ്പെട്ട ആളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല. ഇതു സംബന്ധിച്ച് മുൻ മന്ത്രി എ.കെ.ബാലന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നു വിശ്വാസസംരക്ഷണദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ ഇന്നു രാവിലെതന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തണമെന്നാണ് ആഹ്വാനം.
എൻഎസ്എസ് നേതൃത്വം സംഘപരിവാർ ഗൂഢാലോചനയിൽ വീണെന്ന് സിപിഎം
12:40 PM Aug 02, 2023 | Deepika.com