മറയൂർ: എട്ടു ദിവസം മുന്പ് കാണാതായ അന്പത്തിരണ്ടുകാരന്റെ മൃതദേേഹം ആറ്റിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ ഗ്രാമത്തിൽ മുരുകന്റെ (52) മൃതദേഹമാണ് ആറ്റിൽ കണ്ടെത്തിയത്.
പുത്തൂരിലെ റിസോർട്ടിൽ രണ്ടുവർഷമായി ജോലി ചെയ്തുവന്നിരുന്ന മുരുകനെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കാണാതായ വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു.
ഞായറാഴ്ച മുരുകനുമായി നേരിട്ട് സംസാരിച്ചിരുന്നതായി ചിലർ മക്കളോട് പറഞ്ഞതായും പറയുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
മക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ല. 26ന് ഭാര്യയും മക്കളും മറയൂർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് തെരച്ചിൽ നടത്തി.
ഞായറാഴ്ച രാവിലെ ചിലർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഗ്രാമത്തിനു സമീപമുള്ള അരുവിത്തല ആറ്റിൽ ഗ്രാമക്കാർ ഉൾപ്പെടെയുള്ളവർ തെരിച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം പാറയിടുക്കിൽ കണ്ടത്.
മറയൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി.
കാണാതായ റിസോർട്ട് ജീവനക്കാരന്റെ മൃതദേഹം ആറ്റിൽ
02:56 AM Aug 02, 2023 | Deepika.com