ന്യൂഡല്‍ഹി: മണിപ്പുരിൽ ഭരണ സംവിധാനം തകർന്നെന്ന് സുപ്രീം കോടതി. പോലീസിന് നിയന്ത്രണം നഷ്ടപ്പെട്ടു. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ കേസെടുക്കുന്നതിൽ ഗുരതര വീഴ്ചയാണുണ്ടായതെന്നും കോടതി വിമർശിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു കോടതി.
സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവം വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കേസിൽ ഉദാസീനമായ അന്വേഷണമാണ് നടന്നത്. മണിപ്പുർ പോലീസ് മേധാവി നരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് വിശദമായ വാദം കേൾക്കാൻ ഈ മാസം ഏഴിലേക്ക് മാറ്റി.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അന്വേഷണ മേൽനോട്ടത്തിന് മുൻ ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കേണ്ടിവരുമെന്നും കോടതി സൂചന നൽകി. സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായെന്ന് വ്യക്തമാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് അശക്തരാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ചുരുക്കം പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡിജിപിയോട് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
പീഡനത്തിന് ഇരയായ സ്ത്രീയെ പോലീസാണ് ആള്‍ക്കൂട്ടത്തിന് കൈമാറിയതെന്നാണ് ഹര്‍ജി നല്കിയ സ്ത്രീ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പോലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്തോ? ഈ മാസങ്ങളിലെല്ലാം ഡിജിപി അത് കണ്ടെത്താന്‍ ശ്രദ്ധിച്ചോ? ഡിജിപി എന്താണ് ചെയ്തത്? പ്രതികളെ കണ്ടെത്തേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ലേ? എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കാര്യം പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചോ? പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അദ്ദേഹം തയാറായോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
മണിപ്പുരിൽ ഭരണ സംവിധാനം തകർന്നു, ഡിജിപി ഹാജരാകണം: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
07:53 PM Aug 01, 2023 | Deepika.com