പാറ്റ്ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സര്‍വേ ശരിവച്ച് പാറ്റ്ന ഹൈക്കോടതി. സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. നിതീഷ് കുമാര്‍ സര്‍ക്കാരിനും പ്രതിപക്ഷ മുന്നണിക്കും ആശ്വാസമാകുന്ന വിധിയാണിത്. ചീഫ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് പാര്‍ത്ഥസാരഥി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
സര്‍വേയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വീടുകള്‍ തോറുമുളള കണക്കെടുപ്പ് ഏപ്രിലിന് മുന്‍പ് അവസാനിപ്പിച്ച് ജാതി വിവരങ്ങൾക്ക് പുറമേ സാമൂഹിക-സാമ്പത്തിക സ്ഥിതികൂടി വിലയിരുത്തി രണ്ടാംഘട്ട സർവേ നടത്താനായിരുന്നു സർക്കാർ തീരുമാനം.
എന്നാൽ ജാതി സർവേ ആദ്യഘട്ടത്തിൽ പാറ്റ്ന ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നടപടികൾ തടസപ്പെട്ടു. പിന്നാലെ ബിഹാർ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
സര്‍വേ അവസാനിക്കാറായപ്പോഴാണ് സ്റ്റേ വന്നതെന്നും ഇത് സര്‍ക്കാരിന് നികത്താനാവാത്ത നഷ്ടം വരുത്തുമെന്നും നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, സർക്കാരിനോട് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാനും നിർദ്ദേശിച്ചു. പിന്നാലെ ബിഹാർ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് പാറ്റ്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
500 കോടി രൂപ സംസ്ഥാന ഫണ്ടില്‍ നിന്നും നീക്കിവച്ച് അഞ്ച് ലക്ഷം ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സർവേ നടക്കുന്നത്.
നിതീഷ് സര്‍ക്കാരിന് ആശ്വാസം: ജാതി സര്‍വേ ശരിവച്ച് പാറ്റ്ന ഹൈക്കോടതി
06:52 PM Aug 01, 2023 | Deepika.com