കോഴിക്കോട്: എന്തു പറഞ്ഞാലും, ആരു പറഞ്ഞാലും താൻ ജാമ്യമെടുക്കില്ലെന്ന് ആവർത്തിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. നിലന്പൂർ കരുളായിയിൽ മാവോയിസ്റ്റുകൾ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു സുഹൃത്തുക്കളെയാണ് ഈ വിവരം അറിയിച്ചത്.
സ്വന്തം ജാമ്യത്തിൽ പൊയ്ക്കോളാൻ കോടതി ഗ്രോ വാസുവിനെ അനുവദിച്ചുവെങ്കിലും അദ്ദേഹം തയാറല്ലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത ഗ്രോ വാസുവിനോട് 10,000 രൂപ കെട്ടിവച്ച് സ്വന്തം ജാമ്യത്തിൽ പോയിക്കൊള്ളാൻ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു.
ഇത് തള്ളിയാണ് ഗ്രോ വാസു ജയിലിലേക്ക് പോയത്. ഇരുപതോളം പേർ പ്രതികളായ കേസിൽ ഗ്രോ വാസു ഒഴികെയുള്ളവർ ജാമ്യമെടുത്ത് കേസ് നടത്തിയിരുന്നു. ഈ കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടുക, അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഗ്രോ വാസു ഉൾപ്പെടെയുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്പിൽ പ്രതിഷേധിച്ചത്.
കേസുമായി ബന്ധപ്പെട്ട് സമൻസ് വന്നപ്പോൾ ഗ്രോ വാസു കോടതിയിൽ ഹാജരാകാൻ തയാറായില്ല. ഒടുവിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ പോലീസ് ഗ്രോ വാസുവിന്റെ വീട്ടിൽ എത്തിയിരുന്നു. രാത്രിക്ക് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധമുയർന്നപ്പോൾ പോലീസ് പിൻവാങ്ങി.
പിറ്റേ ദിവസം അദ്ദേഹം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഗ്രോ വാസുവിനെ ജാമ്യത്തിലിറക്കാൻ സുഹൃത്തുക്കളും മറ്റ് മനുഷ്യാവകാശ പ്രവർത്തകരും ശ്രമിച്ചുവെങ്കിലും അദേഹം അതെല്ലാം സ്നേഹപൂർവം നിരസിച്ചു.
ഓഗസ്റ്റ് 11 വരെയാണ് റിമാന്ഡ് കാലാവധി. അന്ന് വീണ്ടും പോലീസ് അദേഹത്തെ ഹാജരാക്കുന്പോൾ കോടതി എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. താനായിട്ട് ജാമ്യമെടുക്കില്ലെന്നും ജയിലിൽ തന്നെ തുടരുമെന്നാണ് അദേഹം സുഹൃത്തൃക്കളോട് പറഞ്ഞിരിക്കുന്നത്. ആസ്തമ മൂലം ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് ജയിലിൽ ചൂടുവെള്ളം അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
റോഡ് തടയുകയോ മറ്റ് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാതെ സമരം ചെയ്ത ഗ്രോ വാസു ഉൾപ്പെടെയുള്ളവരെ പോലീസ് മനപൂർവം കേസിൽ കുരുക്കുകയായിരുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി അംഗം സി.പി. റഷീദ് പറഞ്ഞു. ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് പോലീസിന് നിലപാടിൽ മാറ്റം വരുത്തേണ്ടി വന്നിരുന്നുവെന്നും റഷീദ് പറഞ്ഞു.
94-ാം വയസിൽ ജയിൽവാസം; എന്തുവന്നാലും ജാമ്യമെടുക്കില്ലെന്ന് ഗ്രോ വാസു
08:12 PM Jul 31, 2023 | Deepika.com