തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തോടെ രാഷ്ട്രീയ രംഗത്തിന് നഷ്ടമാകുന്നത് വേറിട്ട ചിന്തകളുടെ ഉടമയെ കൂടിയാണ്. രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ പുത്തന്‍ പരീക്ഷണങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ മികവ് പുലര്‍ത്തിയ ആളായിരുന്നു അദ്ദേഹം.
കേരളത്തിലെ ഏറ്റവും കാര്‍ക്കശ്യക്കാരനായ സ്പീക്കര്‍ എന്ന ഖ്യാതി ലഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വേറിട്ട ആശയങ്ങള്‍ നടപ്പാക്കി വിജയം കാണുന്നതിലൂടെയും വക്കം പ്രസിദ്ധി നേടി. 1967ല്‍ അദ്ദേഹം സിനിമാ തിയേറ്റര്‍ ഏറ്റെടുത്ത് നടത്തിയിരുന്ന കാലത്താണ് എംജിആര്‍ ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്ററുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശിവകാശിയില്‍ നിന്നുള്ള കളര്‍ പോസ്റ്ററുകള്‍ ഉപയോഗിക്കാമെന്ന ആശയം കേരളത്തില്‍ ആദ്യം നടപ്പാക്കിയത് വക്കം പുരുഷോത്തമനായിരുന്നു. മാത്രമല്ല ജനങ്ങളോട് പാര്‍ട്ടിക്ക് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാന്‍ പാരഡി ഗാനങ്ങള്‍ ആകര്‍ഷകമായ രീതിയാണെന്ന് മനസിലാക്കിയ അദ്ദേഹം 1982ല്‍ രാഷ്ട്രീയം 'പാടുന്ന' പാരഡി ഗാനങ്ങളെ സംസ്ഥാനത്ത് അവതരിപ്പിച്ചു.
വ്യത്യസ്തമായ ശൈലി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ അത് പെട്ടന്ന് ശ്രദ്ധിക്കപ്പെടും എന്ന "വക്കം ഫോര്‍മുല' ഇവിടെയും വിജയിക്കുകയായിരുന്നു. 1967ലും 1969ലും തെരഞ്ഞെടുപ്പ് ഗോദായില്‍ നടത്തിയ ആദ്യ രണ്ട് അങ്കങ്ങളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മുന്നോട്ട് കുതിക്കുന്നതിന് വക്കത്തിന് ഊര്‍ജമായി നിന്നത് വ്യത്യസ്തമായ ചിന്തകള്‍ വിജയത്തിലേക്ക് നയിക്കുമെന്ന ആത്മവിശ്വാസം കൂടിയായിരുന്നു.
പിന്നീട് 1970ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍പ് തോറ്റ മണ്ഡലമായ ആറ്റിങ്ങലില്‍ നിന്ന് തന്നെ എതിര്‍സ്ഥാനാര്‍ഥിയായ കാട്ടായിക്കോണം വി. ശ്രീധറിനെ 11,531 വോട്ടുകള്‍ക്ക് അട്ടിമറിച്ച് ആദ്യമായി നിയമസഭയിലേക്ക് ചുവടുവച്ച് കയറിയപ്പോള്‍ മുതല്‍ പുത്തന്‍ "രാഷ്ട്രീയ പരീക്ഷണങ്ങളുടെ' അടുത്ത ഘട്ടത്തിലേക്ക് അദ്ദേഹം കടന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് എങ്ങനെ നിയസഭാ തീരുമാനങ്ങള്‍ കൃത്യമായും സങ്കീര്‍ണതകളില്ലാതെയും നടപ്പാക്കാം എന്ന് തെളിയിക്കുകയും അതിന് ഒരു മാതൃകയായി നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
ടൂറിസം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം മുന്‍കൈ എടുത്താണ് കേരള ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓണം ആഘോഷം ടൂറിസം വാരാഘോഷമായി ആചരിക്കുക എന്നത് വക്കം പുരുഷോത്തമന്റെ ആശയമായിരുന്നു.
മെഡിക്കല്‍ കോളജുകളെ റഫറല്‍ കോളജുകളാക്കി മാറ്റിയതും വക്കം പുരുഷോത്തമന്റെ ആശയമാണ്. തൊഴില്‍ മന്ത്രിയായിരുന്ന കാലത്ത് കര്‍ഷക തൊഴിലാളി നിയമങ്ങള്‍ ഉള്‍പ്പടെ ചിട്ടപ്പെടുത്തി നടപ്പാക്കുന്നതിലും അദ്ദേഹം വിജയം കണ്ടുവെന്നും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന് ഓര്‍ക്കുന്നു.
നിയമസഭാ യോഗങ്ങള്‍ കൃത്യസമയത്ത് തുടങ്ങുന്നതിനും മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്ന വക്കത്തിന്റെ 'ചിട്ട'യിലൂന്നിയ പരീക്ഷണങ്ങളടക്കം ഇന്നും പിന്തുടര്ന്ന് പോരുന്ന ഒന്നാണ്.
തെരഞ്ഞെടുപ്പ് ഗോദായിലെ വേറിട്ട ചിന്തകന്‍; പരീക്ഷണങ്ങൾക്ക് മടികാണിക്കാതിരുന്ന വക്കം
06:27 PM Jul 31, 2023 | Deepika.com