പോലീസിനെ വട്ടം കറക്കി 51 വയസുകാരിയുടെ 2,761 വ്യാജ കോളുകള്‍: കാരണം കേട്ട് അമ്പരന്ന് അധികൃതര്‍

03:21 PM Jul 31, 2023 | Deepika.com
ടോക്കിയോ: തനിച്ച് താമസിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വര്‍ധിച്ചുവരുന്നതിനോടൊപ്പം ഇവര്‍ക്കിടയില്‍ "ഏകാന്തത' ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളും ഏറുന്നുവെന്ന സൂചനയുമായി റിപ്പോര്‍ട്ട് പുറത്ത്. ജപ്പാനിലുള്ള ഹിരിക്കോ ഹട്ടാഗാമി എന്ന 51 വയസുകാരി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അവിടത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് 2,761 വ്യാജ കോളുകളാണ് വിളിച്ചത്.

ജപ്പാനിലെ മാറ്റ്‌സുഡോ എന്ന സ്ഥലത്തിനടുത്തുള്ള ചിബയിലാണ് ഹട്ടാഗാമിയുടെ താമസം. ഇവര്‍ നടത്തുന്നത് വ്യാജ കോളുകളാണെന്ന് മനസിലാക്കിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്‍റ് പോലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഹട്ടാഗാമിയെ ചോദ്യം ചെയ്തു.

ഏകാന്തത മൂലമാണ് ഇത്തരത്തില്‍ കോളുകള്‍ നടത്തിയതെന്നും മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മറ്റൊരു മാര്‍ഗം കണ്ടില്ലെന്നുമായിരുന്നു അവരുടെ മറുപടി. 2020 ഓഗസ്റ്റ് മുതല്‍ 2023 മെയ് വരെയാണ് ഹട്ടാഗാമി ഇത്തരത്തില്‍ വ്യാജകോളുകള്‍ നടത്തിയത്. കാലിനു വേദനയാണ്, വയറിന് സുഖമില്ല എന്നൊക്കെ കാട്ടി ഇവര്‍ മുന്‍പ് ആംബുലന്‍സ് സര്‍വീസുകളേയും ഇത്തരത്തില്‍ വിളിച്ചുവരുത്തിയിട്ടുണ്ട്.

ആംബുലൻസ് എത്തുമ്പോഴേക്കും തനിക്ക് കുഴപ്പമൊന്നുമില്ലെന്നും, വിളിച്ചത് താനല്ലെന്നും പറഞ്ഞ് ഹട്ടാഗാമി ഒഴിയുമായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്‍റിനേയും സമാനമായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം പരാതിയിലേക്ക് നീങ്ങിയത്. ജപ്പാനില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആദ്യമല്ല.

2013ല്‍ 44 വയസുകാരി പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് 15,000 വ്യാജ കോളുകള്‍ വിളിച്ചിരുന്നു.
വെറും ആറ് മാസങ്ങള്‍കൊണ്ടാണ് അവര്‍ ഇത്രയധികം കോളുകള്‍ വിളിച്ചത്. ജപ്പാനില്‍ ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കരായ ആളുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും, കോവിഡിന് ശേഷമാണ് ഇവരുടെ എണ്ണം വര്‍ധിച്ചതെന്നും അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകളുണ്ട്.