നാദാപുരം: പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 288 കുപ്പി വിദേശ മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കായപ്പനിച്ചിയിൽ വാഹന പരിശോധനക്കിടെ പള്ളൂർ ഭാഗത്ത് നിന്ന് നാദാപുരം ഭാഗത്തേക്ക് അമിത വേഗതയിൽ വരികയായിരുന്ന മാരുതി ആൾട്ടോ കാറിന് കൈ കാണിച്ച് നിർത്തിയെങ്കിലും എക്സൈസ് സംഘം വാഹനത്തിന് അടുത്ത് എത്തിയപ്പോഴേക്കും കാർ തിരിച്ച് പെരിങ്ങത്തൂർ കിടഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്നു. എക്സൈസ് സംഘം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് മൂന്ന് കിലോമീറ്റർ അകലെയുള്ള പുളിയനന്പ്രത്ത് കാട്ടിൽ പള്ളി പിടികയുള്ള മുക്കിൽ റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മെക്കാനിക്കെത്തി കാർ തുറന്ന് നാട്ടുകാരും എക്സൈസ് അധികൃതരും നടത്തിയ പരിശോധനയിൽ കാറിന്റെ സീറ്റിലും ഡിക്കിയിലുമായി 16 കെയ്സിലായി 288 കപ്പി വിദേശ മദ്യം കണ്ടെത്തി. കാർ കെട്ടിവലിച്ച് നാദാപുരം എക്സൈസ് ഓഫീസിലെത്തിച്ചു. തുടർന്ന് മദ്യം പിടികൂടിയ സ്ഥലം തലശേരി റേഞ്ചിന് കീഴിലുള്ള സ്ഥലമായതിനാൽ തലശേരി റേഞ്ചിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാർ. പ്രിവന്റീവ് ഓഫീസർ എം.കെ. വിനോദൻ, കെ. ഷീരാജ്, ബി. ബബിത, പ്രജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മേഖലയിൽ സ്ട്രോക്കിംഗ് ഫോഴ്സ് കർശനമായ പരിശോധനയാണ് നടന്നു വരുന്നത്. സുപ്രിം കോടതിയുടെ ഉത്തരവിനെ തുടർന്ന് ബീവറേജ് ഷോപ്പുകൾ അടഞ്ഞു കിടക്കുന്നതിനാൽ മാഹിയിൽ നിന്നും പളളരിൽ നിന്നും വൻ തോതിൽ മാദ്യമാണ് കടത്തുന്നത്. കഴിഞ്ഞ ദിവസം 150 കുപ്പി വിദേശ മദ്യവും വാറ്റുപകരണങ്ങലും പിടികൂടിയിരുന്നു. എക്സൈസിനെ കൂടാതെ പോലീസും ഈ മേഖലയിൽ നിന്ന് വാഹനങ്ങളിൽ കടത്തുകയായിരുന്ന മദ്യകുപ്പികൾ പിടികൂടിയിരുന്നു.
നാദാപുരത്ത് വൻ വിദേശമദ്യ വേട്ട; 288 കുപ്പി മദ്യം പിടികൂടി
12:37 AM Apr 13, 2017 | Deepika.com