ഇംഫാൽ: കലാപകലുഷിതമായ മണിപ്പുരിന്റെ കണ്ണീരൊപ്പാൻ "ഇന്ത്യ'യെത്തി. കലാപബാധിത പട്ടണമായ ചുരാചന്ദ്പുരിൽ സംയുക്ത പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യുടെ പ്രതിനിധി സംഘം സന്ദർശനം നടത്തി. കുക്കി നേതാക്കളെയും വംശീയ കലാപത്തിന് ഇരയായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും സംഘം സന്ദർശിച്ചു.
കേന്ദ്ര സർക്കാർ ഇതുവരെ ഉറങ്ങുകയായിരുന്നോയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് മണിപ്പുരിൽ സന്ദർശനം നടത്തുന്നത്. അവർ സിബിഐ അന്വേഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇതുവരെ അവർ ഉറങ്ങുകയായിരുന്നോ-അധീർ രഞ്ജൻ ചൗധരി മാധ്യമങ്ങളോടായി ചോദിച്ചു.
ഇരു സമുദായങ്ങളുടെയും പ്രതിനിധികളുമായി പ്രതിനിധി സംഘം സംസാരിക്കുമെന്ന് ടിഎംസി നേതാവ് സുഷ്മിത ദേവ്. എല്ലാവരുടെയും ശബ്ദം കേൾക്കണം. കുക്കികളുമായും മെയ്തെയ്കളുമായും സംസാരിക്കും- അവർ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇംഫാലിലെത്തിയ സംഘം രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഹെലികോപ്റ്റർ മാർഗമാണ് ചുരാചന്ദ്പുരിലേക്ക് വന്നത്. ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ചുരാചന്ദ്പുരിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ക്രമീകരിച്ച ക്യാമ്പിലാണ് സന്ദർശനം നടത്തിയത്. ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള രണ്ടാം സംഘം ചുരാചന്ദ്പുരിലെ ഡോൺ ബോസ്കോ സ്കൂളിലെ ക്യാമ്പാണ് സന്ദർശിച്ചത്.
മണിപ്പുരിന്റെ കണ്ണീരൊപ്പാൻ "ഇന്ത്യ'യെത്തി; കേന്ദ്രം ഉറങ്ങുകയാണെന്ന് പ്രതിപക്ഷം
07:40 PM Jul 29, 2023 | Deepika.com