കൊച്ചി; തൃക്കാക്കര നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് ശനിയാഴ്ച. രാവിലെ 11ന് ഡെപ്യൂട്ടി കളക്ടര്‍ പി. സിന്ധുവിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ധാരണപ്രകാരം രാജിവച്ച ഐ ഗ്രൂപ്പിലെ അജിത തങ്കപ്പന് പകരം എ ഗ്രൂപ്പിലെ രാധാമണി പിള്ളയാണ് യുഡിഎഫിനായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സിപിഎം അധ്യക്ഷ സ്ഥാനാര്‍ഥിയുടെ പേര് പുറത്തുവിട്ടിട്ടില്ല. രാവിലെ ചേരുന്ന പാര്‍ലമെന്ററി യോഗത്തിനുശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ഥി സ്വതന്ത്ര അംഗമാകാനും സാധ്യതയുണ്ട്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൃക്കാക്കരയിൽ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാണ്. 43 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21, എല്‍ഡിഎഫിന് 17, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. നിലവിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് തൃക്കാക്കര നഗരസഭാ ഭരിക്കുന്നത്.
വൈസ് ചെയര്മാന് സ്ഥാനവും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നല്കിയാല് യുഡിഎഫിനെ പിന്തുണയ്ക്കാം എന്നതാണ് സ്വതന്ത്രരുടെ ഇപ്പോഴുള്ള നിലപാട്. ഇതില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നല്കാന് ധാരണയായിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ പക്കലുള്ള വൈസ് ചെയര്മാന് സ്ഥാനം ഒരു ടേം നല്കാന് വെള്ളിയാഴ്ച ഡിസിസി തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം. ഓഗസ്റ്റ് നാലിനാണ് വൈസ് ചെയര്മാന് തെഞ്ഞെടുപ്പ്.
തൃക്കാക്കര "കൈ'വിട്ട് പോകുമൊ?; നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
11:53 AM Jul 29, 2023 | Deepika.com