കൊച്ചി: കുട്ടിക്കാലം മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പ്രായപൂര്‍ത്തിയായ ശേഷമാണ് തുറന്ന് പറഞ്ഞതെന്ന കാരണത്താല്‍ ഇരയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മകളെ പീഡിപ്പിച്ചെന്ന കേസില്‍ ജീവിതാവസാനം വരെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിതാവ് നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവിനെതിരേ ചുമത്തിയ പീഡനക്കുറ്റം ഡിവിഷന് ബെഞ്ച് ശരിവച്ചെങ്കിലും ശിക്ഷ 20 വര്‍ഷമായി ഭേദഗതി ചെയ്തു. ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. മൊഴിയടക്കമുള്ള തെളിവുകള്‍ പരിശോധിച്ച ഡിവിഷന് ബെഞ്ച് പ്രതിക്കെതിരെ വിചാരണക്കോടതി ചുമത്തിയ കുറ്റങ്ങള്‍ ശരിവച്ചു. എന്നാല്‍ പ്രതിയുടെ സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്താണ് ശിക്ഷ ഭേദഗതി ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷമാണ് പിതാവിന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിക്ക് പിന്നീട് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിക്കാലത്തെ ലൈംഗിക പീഡനത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായെത്തിയത് അവിശ്വസനീയമാണെന്നും സാക്ഷിമൊഴികളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലില്‍ പ്രതിയുടെ വാദം.
എന്നാല്‍ ഈ വാദങ്ങള്‍ ഡിവിഷന് ബെഞ്ച് തള്ളി. കുട്ടിക്കാലത്തു നേരിടേണ്ടി വന്ന പീഡനം പല സാഹചര്യങ്ങള്‍ കൊണ്ടു പെണ്‍കുട്ടി പുറത്തു പറഞ്ഞിട്ടുണ്ടാകില്ല. വര്‍ഷങ്ങള്‍ക്കുശേഷം പരാതി പറഞ്ഞതുകൊണ്ട് അവിശ്വസിക്കേണ്ട കാര്യമില്ല. കേസിന്റെ സാഹചര്യങ്ങളും മറ്റു തെളിവുകളും നോക്കിയാണ് ഇക്കാര്യം വിലയിരുത്തുന്നത്.
കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതിനാലാണ് അമ്മയോടു പോലും പരാതി പറയാതിരുന്നതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. സ്കൂളില്‍ പോകാത്തതിന് മകളെ കുട്ടിക്കാലത്ത് കഠിനമായി ശകാരിച്ചതിന്റെ ദേഷ്യത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന പിതാവിന്റെ വാദവും ഹൈക്കോടതി തള്ളി. ഇത്തരം നിസാര കാരണത്താല്‍ ഒരു മകളും പിതാവിനെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ലൈംഗിക പീഡനം പ്രായപൂര്‍ത്തിയായ ശേഷം തുറന്നുപറഞ്ഞാൽ അവിശ്വസിക്കേണ്ട: ഹൈക്കോടതി
10:09 PM Jul 28, 2023 | Deepika.com