കോഴിക്കോട്: കളന്തോട് എംഇഎസ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികളെ പുറത്താക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂണിയർ വിദ്യാർഥിയായ മുഹമ്മദ് മിഥിലാജ് സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗിനിരയായത്.
കേസിൽ ഏഴു വിദ്യാർഥികളാണ് നിയമനടപടി നേരിടുന്നത്. ഇതിൽ അഞ്ചുപേരെയാണ് കോളജിൽനിന്നു പുറത്താക്കിയത്. രണ്ടുപേരെ അഞ്ചാം സെമസ്റ്ററിൽ പുറത്താക്കുകയും ആറാം സെമസ്റ്ററിൽ തിരിച്ചെടുക്കുകയും ചെയ്യും.
മുടിവെട്ടാത്തത്തിനും ഷർട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. കോളജിന്റെ ഗേറ്റിനു പുറത്തുവച്ചായിരുന്നു സംഭവം. കല്ലും ഇരുന്പുദണ്ഡും ഉപയോഗിച്ചായിരുന്നു മർദനം.
വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. റാഗിംഗ് സംബന്ധിച്ച് കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പോലീസിനും ആന്റി റാഗിംഗ് സ്ക്വാഡിനും യുജിസിക്കും സർവകലാശാലയ്ക്കും കൈമാറി.
കളന്തോട് കോളജിലെ റാഗിംഗ്: അഞ്ച് വിദ്യാർഥികളെ പുറത്താക്കി
09:59 PM Jul 28, 2023 | Deepika.com