കോഴിക്കോട്: കോർപറേഷന്റെ അക്കൗണ്ടിൽനിന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ബ്രാഞ്ച് മുൻ സീനിയർ മാനേജർ തട്ടിയെടുത്ത പണത്തിന്റെ പലിശയുൾപ്പെടെ ബാങ്ക് തിരിച്ചു നൽകി. ഇതോടെ തട്ടിപ്പിലൂടെ നഷ്ടമായ മുഴുവൻ തുകയും കോർപറേഷന് തിരികെ ലഭിച്ചു.
വിവിധ അക്കൗണ്ടുകളിൽനിന്ന് നഷ്ടമായിരുന്ന തുകയുടെ പലിശയായി 33 ലക്ഷം രൂപയാണ് ബാങ്ക് തിരിച്ചുനൽകിയതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കൗൺസിലിനെ അറിയിച്ചു.
കോർപറേഷന്റെ അക്കൗണ്ടുകളെല്ലാം പിഎൻബിയിൽനിന്ന് മാറ്റാനുള്ള നടപടി വേഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പലിശ പൂർണമായി ലഭിക്കാനായാണ് അക്കൗണ്ട് പിഎന്‍ബിയില്‍ നിലനിർത്തിയിരുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് പിഎൻബി മുൻ സീനിയർ മാനേജർ എം.പി. റിജിൽ നടത്തിയ തട്ടിപ്പ് കോർപറേഷൻ കണ്ടെത്തിയത്. 12.68 കോടിയാണ് ഇയാൾ കോർപറേഷൻ അക്കൗണ്ടുകളിൽനിന്നും തട്ടിയത്.
രണ്ട് തവണയായി ബാങ്ക് തുക തിരിച്ചുനൽകി. സംഭവത്തിൽ റിജിൽ അറസ്റ്റിലായിരുന്നു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: മുഴുവന്‍ തുകയും കിട്ടിയെന്ന് കോഴിക്കോട് കോര്പറേഷന്
07:45 PM Jul 28, 2023 | Deepika.com