കോഴിക്കോട്: ഇടക്കാലത്തിനുശേഷം സംസ്ഥാനത്ത് കൊലവിളി പ്രസംഗം വീണ്ടും. യുവമോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിവച്ച വെല്ലുവിളികള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
സിപിഎമ്മും ബിജെപിയും അവരുടെ യുവജനസംഘടനകളും വിഷയം ഏറ്റെടുത്തതോടെ നാട്ടിലെ സമാധാന അന്തരീക്ഷത്തിനു ദോഷമാകുന്ന രീതിയിലാണ് കാര്യങ്ങള്‍. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്നാരോപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തലശേരിയിലെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഷംസീര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പ്രസംഗിച്ചത്.
ഇതിന് മറുപടിയായി പി. ജയരാജന് രംഗത്തെത്തിയതോടെ വെല്ലുവിളി പുതിയതലത്തിലേക്ക് എത്തി. ഷംസീറിനെതിരേ കൈയോങ്ങുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ മറുപടി.
ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിനെതിരേ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നും ജയരാജന് മുന്നറിയിപ്പ് നല്കി. ഇതോടെ ഇരുഭാഗത്തുനിന്നു നേതാക്കള്‍ കൊലവിളി പ്രസംഗവുമായി രംഗത്തെത്തി.
മോര്‍ച്ചറി തങ്ങള്‍ക്കു മാത്രമുള്ളതല്ലെന്ന് ജയരാജന് ഓര്‍ക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍ തിരിച്ചടിച്ചു. വീട്ടില്‍ അടങ്ങിക്കഴിയുന്നതാണ് ജയരാജന് നല്ലതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ രണ്ടുദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട മറുപടികളും വെല്ലുവിളികളുമാണ് നടക്കുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പി. ജയരാജന് തകര്‍ത്തുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആക്ഷേപിക്കുമ്പോള്‍ എല്ലാം തുടങ്ങിവച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും പോലീസ് കേസെടുക്കാൻ മടിച്ചുനിൽക്കുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. ഇരു വിഭാഗത്തിന്റെയും കൊലവിളി പരാമർശങ്ങളിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
"മോര്‍ച്ചറി കൊലവിളി' കത്തുന്നു
06:19 PM Jul 28, 2023 | Deepika.com