ശുഭസ്യ ശീഘ്രം! വിൻഡീസിനെ അതിവേഗം വീഴ്ത്തി ഇന്ത്യ

11:55 PM Jul 27, 2023 | Deepika.com
ബ്രിഡ്ജ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ഒന്നാം "ഏകദിന'മത്സരത്തിൽ ഇന്ത്യയ്ക്ക് ആധികാരിക ജയം. വിൻഡീസിനെ 114 റൺസിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ 22.5 ഓവറിൽ ലക്ഷ്യം കണ്ടതോടെ, അതിവേഗം അഞ്ച് വിക്കറ്റിന്‍റെ വിജയം നേടി ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ ബഹുദൂരം മുന്നിലെത്തി.

സ്കോർ:
വെസ്റ്റ് ഇൻഡീസ് 114/10(23)
ഇന്ത്യ 118/5(22.5)


ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സ്പിൻ അനുകൂല പിച്ചിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും നിറഞ്ഞാടി. മൂന്നോവർ എറിഞ്ഞ് ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ പിഴുത യാദവ് ആണ് വിൻഡീസിന്‍റെ നട്ടെല്ലൊടിച്ചത്.

യാദവിന്‍റെ വക രണ്ടെണ്ണം ഉൾപ്പെടെ ആകെ നാല് മെയ്ഡൻ ഓവറുകളാണ് മത്സരത്തിൽ പിറന്നത്. ജഡേജ ആറ് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടി. ‌

നായകൻ ഷായ് ഹോപ്(43), അലിക് അത്തനാസെ(22) എന്നിവർ മാത്രമാണ് കരീബിയൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ബ്രാൻഡൻ കിംഗ് 17 റൺസ് നേടി ഓപ്പണിംഗിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറ്റ് ഏഴ് ബാറ്റർമാർ ഒറ്റയക്ക സ്കോറിന് പുറത്തായത് ടീമിനെ വശംകെടുത്തി. മൂന്ന് പേർ സംപൂജ്യരായി മടങ്ങി.

മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീഴുമ്പോഴും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മോഹൻലാലിനെപ്പോലെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് പൊയ്ക്കൊണ്ടിരുന്നു. യുവതാരങ്ങൾക്ക് ബാറ്റിംഗ് അവസരം നൽകാനായിരുന്നെങ്കിൽ ഇവർക്ക് പുറത്തിരുന്ന് സഞ്ജു സാംസണ് അവസരം നൽകാമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്.

ഓപ്പണർ ഇഷാൻ കിഷൻ 42 പന്തിൽ ഏഴ് ഫോറും ഒരു സിക്സും പായിച്ച് 56 റൺസ് നേടി വിജയം അനായാസമാക്കി. സൂര്യകുമാർ യാദവ്(19), ജഡേജ(16*) എന്നിവരാണ് ടീമിനെ വിജയലക്ഷ്യം കടത്തിയത്.