തിരുവനന്തപുരം: സംസ്ഥാന മുഖ്യവനം മേധാവിയായി പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഗംഗാസിങിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വനം മേധാവിയായ ബെന്നിച്ചൻ തോമസ് 31നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
വനം മേധാവി സ്ഥാനത്തേക്ക് ഗംഗാസിംഗിനൊപ്പം ആസൂത്രണ- വികസന വിഭാഗം പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഡി. ജയപ്രസാദിനെയും പരിഗണിച്ചിരുന്നു. എന്നാൽ നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനായ ഗംഗാസിംഗിന് പരിഗണന നൽകുകയായിരുന്നു. പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡനായി ജയപ്രസാദിനെ പിന്നീടു നിയമിക്കും.
1988 ബാച്ച് കേരളാ കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാസിംഗ്. 1991ൽ നോർത്ത് വയനാട് അസിസ്റ്റന്റ് ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് കോഴിക്കോട് (വേൾഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം (വേൾഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം സാമൂഹിക വനവത്ക്കരണ വിഭാഗം ആസ്ഥാനം, മണ്ണാർക്കാട് സൈലന്റ് വാലി നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററായിരുന്നു.
തെന്മല, തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കേന്ദ്ര ഡപ്യൂട്ടേഷനിൽ ന്യൂഡൽഹി നാഷണൽ സുവോളജിക്കൽ പാർക്ക് ജോയിന്റ് ഡയറക്ടർ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രായലത്തിന്റെ പ്രോജക്റ്റ് ടൈഗർ ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടർ, കോഴിക്കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ എന്നീ ചുമതലകളും വഹിച്ചു. ഡെറാഡൂണിൽ പരിസ്ഥിതി വ്യതിയാന ഡിവിഷൻ മേധാവിയായിരുന്നു.
ഗംഗാ സിംഗ് വനം മേധാവി; ഡി. ജയപ്രസാദ് ചീഫ് വൈൽഡ് വാർഡനാകും
08:03 PM Jul 26, 2023 | Deepika.com