ന്യൂഡൽഹി: വാരണാസി ജ്ഞാൻവ്യാപി മസ്ജിദിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സർവേ തടഞ്ഞ് അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ വാദം നടക്കുന്നതിനാൽ സർവേ ആരംഭിക്കരുതെന്ന് കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) ആവശ്യപ്പെട്ടു.
എഎസ്ഐയുടെ സർവെ ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുള്ളിൽ സർവേ നടത്തുന്നതിന് കേന്ദ്ര പുരാവസ്തു വകുപ്പിന് അനുമതി നൽകിക്കൊണ്ടുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ മസ്ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
ജ്ഞാൻവ്യാപി മസ്ജിദ് ഉൾപ്പെടെ വാരണാസിയിലെ 22 മസ്ജിദുകളുടെ മേൽനോട്ടച്ചുമതലയുള്ള അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോ ടതിയിൽ അപ്പീൽ നൽകിയത്. ബുധനാഴ്ച വൈകുന്നേരം സുപ്രീം കോടതി സ്റ്റേയുടെ കാലാവധി അവസാനിക്കുമെന്നതിനാൽ അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണെന്ന് ചീഫ് ജസ്റ്റീസ് പ്രീതിങ്കർ ദിവാകറിനോട് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഹർജി അടിയന്തരമായി പരിഗണിച്ച കോടതി സർവേ തടയുകയായിരുന്നു. നിങ്ങളുടെ സംഘത്തിൽ ആരെങ്കിലും സ്ഥലത്തുണ്ടെങ്കിൽ, കേസിൽ വാദം നടക്കുന്നതിനാൽ ഇപ്പോൾ സർവേ നടത്തരുതെന്ന് അവരോട് ആവശ്യപ്പെടണമെന്ന് ചീഫ് ജസ്റ്റീസ് ദിവാകർ എഎസ്ഐ ഉദ്യോഗസ്ഥനോട് പറഞ്ഞു. കേസിൽ വ്യാഴാഴ്ച മൂന്നരയ്ക്ക് ഹൈക്കോടതിയിൽ വാദം തുടരും.
ജ്ഞാൻവ്യാപി: സർവേ തടഞ്ഞ് അലഹബാദ് ഹൈക്കോടതി
10:57 PM Jul 26, 2023 | Deepika.com