ന്യൂഡല്‍ഹി: പാക്കിസ്ഥാന് മേല്‍ ഇന്ത്യ നേടിയ കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വര്‍ഷം തികയുന്നു. രാജ്യത്തിനായി പോരാടിയ, വീരമൃത്യവരിച്ച ധീരജവാന്മാര്ക്ക് ആദരവര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കമുള്ള പ്രമുഖര്‍ സൈനികരുടെ ധീരതയെയും ത്യാഗത്തെയും അനുസ്മരിച്ചു.
"കാര്‍ഗില്‍ വിജയ് ദിവസ് ഇന്ത്യയിലെ ആ അത്ഭുതകരമായ ധീരഹൃദയരുടെ വീരഗാഥയെ മുന്നില്‍ കൊണ്ടുവരുന്നു, അവര്‍ എന്നും രാജ്യത്തിന് പ്രചോദനമായി നിലനില്ക്കും. ഈ പ്രത്യേക ദിനത്തില്‍, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അവരെ വന്ദിക്കുന്നു. ഇന്ത്യ നീണാള്‍ വാഴട്ടെ!' പ്രധാനമന്ത്രി നരേന്ദ്ര മോദി ടിറ്ററിൽ കുറിച്ചു.
ബുധനാഴ്ച, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെ ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കാര്‍ഗില്‍ സൈനികരുടെ സ്മരണാര്‍ഥം നിര്‍മിച്ച "ഹട്ട് ഓഫ് റിമെംബ്രന്‍സ്' മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചു.
1999 ലാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്. 5,000ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.
തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍ കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ നിര്‍ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
16,000 മുതല്‍ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചു. "ഓപ്പറേഷന് വിജയ്' എന്ന പേരിട്ട ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം "ടൈഗര്‍ ഹില്ലും' ചുറ്റുമുള്ള മറ്റ് പ്രധാന പോസ്റ്റുകളും പിടിച്ചെടുത്തു. ഒടുവില്‍ പാക്കിസ്ഥാന് തോറ്റ് പിന്മാറി.
1999 മേയ് എട്ടിന് ആരംഭിച്ച യുദ്ധത്തില്‍ ജൂലൈ 14ന് ഇന്ത്യ പാക്കിസ്ഥാന് മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കാര്‍ഗില്‍ പോരാട്ടത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് "വിജയ് ദിവസ്' എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി. എല്ലാ വര്‍ഷവും ജൂലൈ 26 നും ടോലോലിംഗ് താഴ്വരയിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ ആളുകള്‍ ഒത്തുകൂടുകയും സൈനികരുടെ ധീരതയെയും ത്യാഗത്തെയും സ്മരിക്കുകയും ചെയ്യുന്നു.
"കാര്‍ഗില്‍ വിജയ് ദിവസ്'; രാജ്യമോര്ക്കുന്നു സൈനികരുടെ ധീരതയെയും ത്യാഗത്തെയും
12:59 PM Jul 26, 2023 | Deepika.com