കൊച്ചി: ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.
പലയിടങ്ങളിലും അംഗീകൃത ഇന്‍സ്ട്രക്ടര്‍മാര്‍ ഇല്ലായെന്നതിനു പുറമെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കാതെയാണ് മിക്ക ഡ്രൈവിംഗ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചകളുള്ളതായും പരിശോധനയില്‍ കണ്ടെത്തി.
‘ഓപ്പറേഷന് സ്റ്റെപ്പിനി' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു ജില്ലയിലെ പരിശോധനയും. ഇന്‍സ്ട്രക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കി അംഗീകാരം നേടിയെടുത്ത പല ഡ്രൈവിംഗ് സ്കൂളുകളിലും അംഗീകൃത ഇന്സ്ട്രക്ടര്മാരില്ലെന്നതാണ് പ്രധാന ക്രമക്കേടായി വിജിലന്‍സ് കണ്ടെത്തിയത്.
ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളില്‍ കാമറ സ്ഥാപിക്കുകയും നടപടികള്‍ റെക്കോർഡ് ചെയ്യുകയും വേണമെന്നാണ് നിബന്ധന. എന്നാല്‍ പലയിടങ്ങളിലും മോട്ടോര്‍ വാഹനവകുപ്പ് കാമറകള്‍ സ്ഥാപിച്ചിട്ടില്ല.
പല സ്കൂളുകാര്‍ക്കും ഗ്രൗണ്ട് സൗകര്യമില്ലെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. റോഡിലാണ് ഇവര്‍ പഠിപ്പിക്കുന്നത്. ഇതും നിയമ വിരുദ്ധമാണ്.
പരിശീലനത്തിന് ചേരുന്നവരുടെ ഹാജര്‍ രജിസ്റ്ററിലെ വിവരങ്ങളും കൃത്യമല്ല. വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് സ്കൂളുകളില്‍ പരിശോധന നടത്തി കണ്ടെത്തുന്ന വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നുമുണ്ട്. എന്നാല്‍ ഇതും പലയിടങ്ങളിലുമില്ല.
ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ സ്വന്തം പഠിതാക്കളില്ലാത്ത സ്കൂളുകാരുടെ സാന്നിധ്യം ഗ്രൗണ്ടുകളിലുണ്ടാകുന്നത് സംശയകരമാണെന്നും വിജിലന്‍സ് കണ്ടെത്തി.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടെത്തിയ ക്രമക്കേടുകള്‍, ശിപാര്‍ശ എന്നിവയടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍.
ഡ്രൈവിംഗ് സ്കൂളുകളില്‍ വിജിലന്‍സ് പരിശോധന: കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍
08:33 AM Jul 26, 2023 | Deepika.com