ബംഗുളൂരു: കർണാടകയിൽ മഴക്കെടുതിയെ തുടർന്ന് നാല് പേർ മരിച്ചു. ഉഡുപ്പിയിലും വിജയപുരയിലുമാണ് സംഭവം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റോഡുകൾ വെള്ളത്തിലായതോടെ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. കർണാടക റവന്യൂ മന്ത്രി നൽകിയ വിവരമനുസരിച്ച് ജൂൺ ഒന്നിനും ജൂലൈ 24 നും ഇടയിൽ 27 പേർ മരിച്ചു. ഇതിൽ ഭൂരഭാഗമാളുകളും ഇടിമിന്നലേറ്റാണ് മരിച്ചത്.
കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനം ജാഗ്രതയിലാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉഡുപ്പി ജില്ലയിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച, ഹെബ്രി താലൂക്കിലെ ഷെഡിമനെ ഗ്രാമത്തിൽ 12 വയസുള്ള പെൺകുട്ടി വീടിന് സമീപമുള്ള നദിയിൽ വീണ് മരിച്ചു.
ജൂലൈ 11 മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഞായറാഴ്ച അണ്ണാലു നദിയിൽ കണ്ടെത്തി. കാർക്കള താലൂക്കിലെ ഷിർലാലു സ്വദേശി കുറുമ്പിലു (80) ആണ് മരിച്ചത്. ബ്രഹ്മവാർ താലൂക്കിലെ കാർകുഞ്ചെ ഗ്രാമത്തിലെ ഗോകുൽദാസ് പ്രഭു (53) എന്ന 53 കാരനാണ് തിങ്കളാഴ്ച തോട്ടിൽ വീണ് മുങ്ങിമരിച്ചത്.
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ വ്യാപക നാശമുണ്ടായി. ലിംഗോട്ടിലെ കിണ്ടി അണക്കെട്ടിന്റെ ഒരു ഭാഗം ഒലിച്ചുപോവുകയും ചെയ്തു. പതിനഞ്ചിലധികം വീടുകൾ വെള്ളത്തിനടിയിലായതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
മഴക്കെടുതി; കർണാടകയിൽ നാലുപേർ മരിച്ചു
09:46 AM Jul 26, 2023 | Deepika.com