മലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി. മലപ്പുറം ഡിസിസി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് രാഹുൽ അപ്രതീക്ഷിതമായി എത്തിയത്.
കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിലെ വിശ്രമത്തിനിടെയാണ് രാഹുൽ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചവരുടെ ലിസ്റ്റിൽ രാഹുലിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.
കേരളത്തിന് ഉമ്മൻ ചാണ്ടിയെപ്പോലുള്ള നേതാക്കൾ ആവശ്യമാണെന്നും അദ്ദേഹം ജനങ്ങളിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും രാഹുൽ അനുസ്മരിച്ചു.
താൻ രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം അദ്ദേഹത്തെപ്പറ്റി മോശമായി ആരും ഒന്നും പറയുന്നത് കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങളെപ്പറ്റി അദ്ദേഹവും ഒരിക്കൽ പോലും മോശമായി സംസാരിച്ചിട്ടില്ല. കേരളത്തിലെ ചെറുപ്പക്കാർ ഉമ്മൻ ചാണ്ടിയെ മാതൃകയായി സ്വീകരിക്കണമെന്ന് രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി താൻ കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥ മനസിലാക്കി വിലക്കാൻ നോക്കിയെങ്കിലും പങ്കെടുത്തു. അവശനായിരുന്നതിനാൽ അദ്ദേഹത്തിന്റെ കൈപിടിച്ച് നടത്താൻ താൻ സഹായിച്ചു. എന്നാൽ ഒറ്റയ്ക്ക് നടക്കണമെന്ന് അദ്ദേഹം വാശി പിടിച്ചു.
ഗുരുതരമായ രോഗാവസ്ഥയിലും, ജീവിതത്തിന്റെ അവസാന ചുവടുകളിലും ഇതുപോലെ പാർട്ടിക്കായി ആത്മാർഥതയോടെ പോരാടിയ വ്യക്തിയാണ് ഉമ്മൻ ചാണ്ടി.
വിദ്വേഷം, പക എന്നിവ കൊണ്ട് അന്ധനായിരുന്നില്ല അദ്ദേഹം. ജാതി, മത, വർഗവ്യത്യാസ ചിന്തകൾക്ക് അതീതമായി ജീവിച്ചിരുന്ന മനുഷ്യനാണ് ഉമ്മൻ ചാണ്ടി. താൻ അദ്ദേഹത്തെപ്പറ്റി പറയുന്ന കാര്യങ്ങൾ കേൾക്കാൻ അദ്ദേഹം ഇല്ലാത്തതിൽ വിഷമമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
"ഉമ്മൻ ചാണ്ടി ചെറുപ്പക്കാർക്ക് മാതൃക'; അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിത അതിഥിയായി രാഹുൽ
09:16 PM Jul 25, 2023 | Deepika.com