ബംഗളൂരു: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിൽ ഏർപ്പെടില്ലെന്ന് വ്യക്തമാക്കി ജനതാദൾ(എസ്). പാർട്ടിയുടെ സമുന്നത നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ലോക്സഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കർണാടകയിൽ തങ്ങൾക്ക് ശക്തിയുള്ള സീറ്റുകളിൽ മാത്രമായിരിക്കും സ്ഥാനാർഥികളെ നിർത്തുകയെന്നും ദേവഗൗഡ അറിയിച്ചു. ഏതൊക്കെ സീറ്റുകളിൽ മത്സരിക്കണമെന്ന് പ്രവർത്തകരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറഞ്ഞ ഗൗഡ, ഭാവിയിൽ ഏതെങ്കിലും പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല.
ഓരോ സമയത്തെയും രാഷ്ട്രീയ സ്ഥിതിഗതികൾ അനുസരിച്ച് സഖ്യസാധ്യതകളെപ്പറ്റി ചിന്തിക്കുമെന്ന് പറഞ്ഞ ഗൗഡ, ജെഡിഎസ് പണ്ട് കോൺഗ്രസുമായും സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഓർമിപ്പിച്ചു.
എൽഡിഎഫിലെ ഉറച്ച ഘടകകക്ഷിയായി നിലനിൽക്കുന്ന കേരളത്തിലെ സോഷ്യലിസ്റ്റുകൾക്ക് താൽക്കാലിക ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ജെഡിഎസിൽ ലയിച്ച് കൂടണയാൻ നിൽക്കുന്ന എൽജെഡിയും കർണാടകയിലെ രാഷ്ട്രീയനീക്കങ്ങളിൽ ശ്രദ്ധാലുക്കളാണ്. ലാലു പ്രസാദ് യാദവിന്റെ ആർജെഡി കേരളഘടകവുമായി ലയിക്കാൻ വരെ മലയാളി സോഷ്യലിസ്റ്റുകൾ ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നു.
കേരള ദളിന് താൽക്കാലിക ആശ്വാസം; ബിജെപിയുമായി സഖ്യമില്ലെന്ന് ദേവഗൗഡ
09:16 PM Jul 25, 2023 | Deepika.com