മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ദന്തഡോക്ടറായ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ കോടതി. കേസില്‍ നാലു വയസുകാരനായ മകന്റെ മൊഴിയാണ് ഉമേഷ് ബോബ്ലെ എന്ന യുവാവിന് കോടതിയിൽ തിരിച്ചടിയായത്.
2016 ഡിസംബര്‍ 11ന് ദാദറിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്ന ഭാര്യ തനൂജ ബോബ്ലെയെ ഉമേഷ് കുത്തിക്കൊല്ലുകയായിരുന്നു. സംഭവ ശേഷം ഉമേഷ് തന്നെ പോലീസിനെ വിളിച്ചുവരുത്തി.
അന്വേഷണങ്ങൾക്കും കുറ്റപത്രം സമർപ്പിക്കലിനും ശേഷം കേസിന്റെ വിചാരണ ആരംഭിക്കാന്‍ വൈകി. 2020-ല്‍ ആരംഭിച്ച വിചാരണയില്‍ മകന് ഉമേഷിനെതിരേ മൊഴി നല്‍കിയത് കേസിൽ നിർണായകമായി. സംഭവം നടക്കുമ്പോള്‍ രണ്ടര വയസാണ് മകന് പ്രായം.
വിചാരണ നടക്കുമ്പോള്‍ കുട്ടി രണ്ടാം ക്ലാസിലെത്തിയിരുന്നു. കൃത്യം നടന്ന അന്ന് രാത്രി അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നത് താന്‍ കണ്ടുവെന്നും, തന്നെ മുത്തശ്ശിയുടെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
കുറച്ച് കഴിഞ്ഞ് അച്ഛന് അമ്മയെ കത്തിവച്ച് കുത്തുന്നത് കണ്ടുവെന്നും എന്നാല്‍ തനിക്ക് ഒച്ചവെക്കാന്‍ സാധിച്ചില്ലെന്നും കുട്ടി മൊഴി നല്കി. താൻ വല്ലാതെ ഭയന്നുപോയെന്നും കുട്ടി കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളിലുണ്ട്.
ജോലി ഭാരം കാരണം തനൂജ പലപ്പോഴും ഓഫീസില്‍ നിന്നും വൈകിയാണ് എത്തുക. ഇതില്‍ ഉമേഷിന് സംശയമുണ്ടായിരുന്നുവെന്നും കുഞ്ഞ് തന്റെതല്ല എന്ന് ആരോപിച്ച് ഡിഎന്‍എ ടെസ്റ്റ് വരെ നടത്തിയിട്ടുണ്ടെന്നും തനൂജയുടെ സഹോദരന് പറയുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടി ഉമേഷിന്റെതാണെന്ന് തെളിയുകയും ചെയ്തു.
ഉമേഷിന്റെ മകന്, തനൂജയുടെ സഹോദരന്, ദമ്പതികള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ സെക്യൂരിറ്റി എന്നിവരായിരുന്നു കേസിലെ പ്രധാന സാക്ഷികള്‍. താന്‍ മാനസികരോഗമുള്ള ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ഉമേഷ് ശ്രമിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കുകയും ചെയ്തു.
2009-ലായിരുന്നു ഉമേഷിന്റെയും തനൂജയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ തനൂജ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനു മുന്‍പ് ഉമേഷ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും പിന്നീട് വേര്‍പിരിഞ്ഞതാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
കൊലപാതകം നടന്നതിന് ശേഷം തനൂജയുടെ മാതാപിതാക്കളാണ് കുട്ടിയെ സംരക്ഷിക്കുന്നത്. വിചാരണയ്ക്കിടെ പലതവണ ഉമേഷ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസില്‍ ജീവപര്യന്തത്തിന് പുറമേ 20,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.
രണ്ടാം ക്ലാസുകാരൻ മകന്റെ മൊഴി കുടുക്കി; ഭാര്യയെ വധിച്ച ദന്തഡോക്ടര്‍ക്ക് ജീവപര്യന്തം
05:31 PM Jul 25, 2023 | Deepika.com