ബംഗളൂരു: കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വാട്സ്ആപ്പിലൂടെ വധഭീഷണി. ഹൈക്കോടതി പ്രസ് റിലേഷൻസ് ഓഫീസറായ കെ. മുരളീധറിന്റെ നമ്പറിലേക്കാണ് ഭീഷണിസന്ദേശങ്ങൾ എത്തിയത്.
ഒരു വിദേശ നമ്പറിൽ നിന്നു ജൂലൈ 14-ന് രാത്രി ഏഴോടെയാണ് ഭീഷണി സന്ദേശങ്ങളെത്തിയതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയിൽ നിന്നു ലഭിച്ച ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് ഭീഷണിയെത്തിയത്.
ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായിട്ടായിരുന്നു ഭീഷണി സന്ദേശങ്ങൾ. ജസ്റ്റീസുമാരായ മുഹമ്മദ് നവാസ്, എച്ച്.ടി. നരേന്ദ്രപ്രസാദ്, അശോക് ജി. നിജഗന്നവർ, എച്ച്.പി. സന്ദേശ്, കെ. നടരാജൻ, ബി. വീരപ്പ എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. "ദുബായ് ഗ്യാംഗ്' എന്നവകാശപ്പെട്ട സംഘമാണ് തങ്ങളെന്ന് സന്ദേശത്തിൽ പറയുന്നു.
വധഭീഷണിക്കൊപ്പം പണവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരെ വധിക്കാതിരിക്കണമെങ്കിൽ പാക്കിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ സെൻട്രൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണം തുടങ്ങി.
കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി
01:53 AM Jul 25, 2023 | Deepika.com