തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക്ക് സി.തോമസിന് തന്നെ സാധ്യതയേറുന്നു. ജെയ്ക്കിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. ഭൂരിപക്ഷം മുൻപത്തെക്കാളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറവായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജെയ്ക്കിന്റെ സ്ഥാനാർഥിത്വം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാകും സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഉറപ്പായ പശ്ചാത്തലത്തിൽ ഇതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉടൻ തന്നെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ചേരും.
ഉമ്മൻ ചാണ്ടിയോട് പുതുപ്പള്ളിക്കാർക്കുള്ള സ്നേഹവും ആത്മബന്ധവും യുഡിഎഫ് സ്ഥാനാർഥിക്ക് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ.
മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കണമെന്നാണ് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പൊതു അഭിപ്രായം. അടുത്തയാഴ്ചയോടെ ഇരുമുന്നണികളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയാകും.
പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി: ജെയ്ക്കിനു തന്നെ സാധ്യത
06:47 PM Jul 24, 2023 | Deepika.com