മുംബൈ: ഒരാള്‍ തന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് വഴി മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ ഉത്തരവാദിത്ത ബോധത്തോടെ വേണമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. കിഷോര്‍ ലാന്‍ഡ്ക്കർ(27) എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി നിരീക്ഷണം.
ഒരു മതവിഭാഗത്തിനെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റീസുമാരായ വിനയ് ജോഷി, വാല്മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ മാസം 12ന് ഹര്‍ജി തള്ളിയത്.
"വാട്ട്സ്ആപ്പ് സ്റ്റാറ്റസ് നിങ്ങള്‍ ചെയ്യുന്നതിന്റെയോ ചിന്തിക്കുന്നതിന്റെയോ കണ്ടതിന്റെയോ ചിത്രമോ വീഡിയോയോ ആകാം, അത് 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. ഒരു വ്യക്തിയുടെ കോണ്‍ടാക്റ്റുകളിലേക്ക് എന്തെങ്കിലും എത്തിക്കുക എന്നതാണ് വാട്സ് ആപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശ്യം. മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ ഒരാള്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറണം'- കോടതി ഓർമിപ്പിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കിഷോര്‍ തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു ചോദ്യം എഴുതുകയും ഫലങ്ങള്‍ ലഭിക്കുന്നതിന് ഗൂഗിളില്‍ അത് തിരയാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നതാണ് പരാതിക്കടിസ്ഥാനം. പരാതിക്കാരന് ഈ ചോദ്യം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ മതവികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ കാര്യങ്ങളാണ് കണ്ടത്.
എന്നാല്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ താന്‍ മനഃപൂര്‍വം ഉദ്ദേശിച്ചിരുന്നില്ലെന്നും വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും കിഷോർ പറഞ്ഞു. മറ്റൊരാളുടെ നമ്പര്‍ സേവ് ചെയ്തവര്‍ക്ക് മാത്രമേ വാട്സ് ആപ്പ് സ്റ്റാറ്റസ് കാണാന്‍ കഴിയൂ എന്നും പ്രതി വാദിച്ചു.
എന്നാല്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് പരിമിതമായ സര്ക്കുലേഷനാണെന്ന കാരണത്താൽ പ്രതിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഉള്ളടക്കമാണ് കിഷോര്‍ പങ്കുവെച്ചതെന്ന് കണ്ടെത്തിയ കോടതി കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചു.
മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങളെ എതിര്‍ക്കല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്.
വാട്സ് ആപ്പ് സ്റ്റാറ്റസ് പരിശോധിച്ചു, ഉത്തരവാദിത്വത്തോടെ പോസ്റ്റ് ചെയ്യണം: ബോംബെ ഹൈക്കോടതി
05:49 PM Jul 24, 2023 | Deepika.com