കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യപ്രതിക്കായി എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കരുമാലൂര്‍ സ്വദേശി രാഹുലിനെ കണ്ടെത്തുന്നതിനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
സംഭവശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ ആലങ്ങാട് കോട്ടപ്പുറം കരിയാട്ടി ലിജോയ് കെ.സിജോ (23), മാളികംപീടിക വടക്കേടം നിതിന്‍ ബാബു (22) എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹോട്ടല്‍ ജീവനക്കാരനായ കോട്ടയം കിളിരൂര്‍ നെറിയന്തറ കിഴക്കേച്ചിറ റോണി കുര്യനാണ് കുത്തേറ്റത്. ഇദേഹം ചികിത്സയിലാണ്. ശനിയാഴ്ച നടന്ന ഡിജെ പാര്‍ട്ടിയിലേക്ക് പ്രതികളില്‍ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉള്‍പ്പെട്ടവരുമാണ് പ്രതികള്‍. മയക്കുമരുന്നിന് അടിമപ്പെട്ട പ്രതികള്‍ കൈയില്‍ കരുതിയിരുന്ന പേനാക്കത്തികൊണ്ടാണ് ആക്രമണം നടത്തിയത്.
മൂന്നുപേരില്‍ ഒരാള്‍ക്ക് മദ്യപിക്കാനുള്ള പ്രായമായിട്ടില്ലെന്ന് കണ്ട് ജീവനക്കാര്‍ അകത്ത് കടക്കാന്‍ അനുവദിക്കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. തുടര്‍ന്ന് യുവാക്കളിലൊരാള്‍ മൂര്‍ച്ചയേറിയ പേനാക്കത്തി ഉപയോഗിച്ച് മാനേജരെ കുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ കത്തിക്കുത്ത്; മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതം
03:42 PM Jul 24, 2023 | Deepika.com