കന്യാകുമാരി: ദമ്പതികളെയും ഏഴു വയസുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന് (40), ഭാര്യ ഷൈലജ (35), മകന് ജീവ എന്നിവരാണ് മരിച്ചത്.
ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും ജീവയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് നിഗമനം. ഇക്കാര്യം ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് തക്കല പോലീസ് അറിയിച്ചു.
2010ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മകന് ജനിച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്.
ഒരു മാസം മുന്‍പ് ഇവര്‍ പുതിയ വീടും നിര്‍മിച്ചു. എന്നാല്‍ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056
മൂന്നംഗ കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ
12:10 PM Jul 24, 2023 | Deepika.com