നെടുങ്കണ്ടം: ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിത്തൊളുവില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകൾക്ക് കുഷ്ഠരോഗബാധ സ്ഥിരീകരിച്ചു.
കുഴിത്തൊളുവിലെ 12 -ാം വാര്‍ഡില്‍ ജോലി ചെയ്തുവരുന്ന സ്ത്രീക്കാണ് ആദ്യം കുഷ്ഠരോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസം മുമ്പ് ചികിത്സ തേടിയെങ്കിലും രോഗം എന്താണെന്ന് വ്യക്തമായിരുന്നില്ല.
തുടര്‍ന്ന് കഴിഞ്ഞ ദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ നടത്തിയ സര്‍വേയില്‍ 99 ശതമാനം കുഷ്ഠരോഗ സാധ്യതയുള്ള ഒരു സ്ത്രീയെ കണ്ടെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ദിവസങ്ങളില്‍ മേഖലയിലെ എല്ലാ അതിഥി തൊഴിലാളികളെയും കണ്ടെത്തി പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വ്യാഴാഴ്ചയോടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഏറെക്കുറെ നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഈ രോഗം ബാധിച്ചാൽ ത്വക്കിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെടും. ആരെങ്കിലും സ്പര്‍ശിച്ചാല്‍ രോഗിക്ക് അറിയാന്‍ സാധിക്കില്ല എന്നതാണ് പ്രാഥമിക ലക്ഷണം.
യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ദേഹം മുഴുവന്‍ വൃണങ്ങളും പാടുകളും രൂപപ്പെടുകയും ചെയ്യും. ഒരാള്‍ക്ക് രോഗബാധ ഉണ്ടായാൽ ഉടനെങ്ങും ഇത് മനസിലാക്കാന്‍ സാധിക്കില്ല എന്നതാണ് കുഷ്ഠരോഗത്തിന്റെ പ്രത്യേകത.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഴിഞ്ഞതിന് ശേഷമേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയുള്ളു. ഇതിനാല്‍ ആര്‍ക്കൊക്കെ രോഗം ഉണ്ടെന്നുള്ളത് കൃത്യമായ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകൂ.
വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. രോഗബാധിതനായ ഒരാള്‍ മറ്റൊരാളുടെ അടുത്തുനിന്ന് സംസാരിക്കുമ്പോള്‍ ശ്വാസത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. എന്നാല്‍ പ്രതിരോധ ശേഷി കൂടുതലുള്ളവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.
കുഴിത്തൊളുവില്‍ രണ്ട് അതിഥി തൊഴിലാളികൾക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
09:54 PM Jul 23, 2023 | Deepika.com