വിഴിഞ്ഞം: വിദേശത്ത് തൊഴിൽ വീസ വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ആളെ ഒരു വർഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളറട അഞ്ചുമരങ്കാല കുഴിവിള വീട്ടിൽ ജയനെ (62) യാണ് വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ മേൽനോട്ടത്തിൽ എസ്ഐ വിനോദ്, സിപിഒമാരായ രാമു, ഷൈൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിരുവല്ലം, ബാലരാമപുരം എന്നിവിടങ്ങളിലായി നിരവധിപേരെ ഇയാൾ പറ്റിച്ചിട്ടുണ്ട്. വവ്വാമൂല സ്വദേശികളായ യുവാക്കളിൽനിന്നു ലക്ഷങ്ങൾ വാങ്ങിയ കേസിലാണ് ഇയാൾ പിടിയിലായത്.
വിദേശത്തെ തൊഴിൽ വീസക്കെന്ന പേരിൽ ഒരോരുത്തരിൽനിന്നും ലക്ഷങ്ങൾ വാങ്ങിയ ജയൻ വിസിറ്റിംഗ് വീസ നൽകി പറ്റിക്കുകയായിരുന്നു.
ഇക്കാര്യമറിയാതെ വിദേശത്തെത്തിയ സംഘം ഏറെ കഷ്ടപ്പെട്ടാണ് ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ തിരിച്ചെത്തിയത്. ഇവർ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇയാൾ മുങ്ങി. തട്ടിപ്പിനെതിരെ യുവാക്കൾ ഒരു വർഷം മുൻപ് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
എറണാകുളത്തെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്ന ജയനെ കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.
വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വയോധികൻ പിടിയിൽ
07:10 AM Jul 23, 2023 | Deepika.com