കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്ഐയെ മർദിച്ച കേസിൽ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വിദ്യാര്‍ഥികൾ കസ്റ്റഡിയിലുണ്ട്. മര്‍ദിച്ച 32 പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ജെഡിടി ആർട്സ് കോളജിലെ വിദ്യാർഥികൾ കൂട്ടംചേർന്ന് ചേവായൂർ എസ്ഐ ആർ.എസ്.വിനയനെ മർദിക്കുകയായിരുന്നു. പോലീസ് വാഹനം കേടുവരുത്തുകയും ചെയ്തു.
എസ്ഐയുടെ കൈയ്ക്കാണ് പരിക്ക്. ഒപ്പമുണ്ടായിരുന്നു മറ്റൊരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവിടെ വിദ്യാർഥികൾ തമ്മിൽ പരസ്പരം റോഡിലിറങ്ങി കൈയാങ്കളി നടത്തുന്നത് പതിവായിരുന്നു. ഇതുമൂലം ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഏറെ പ്രയാസമുണ്ടാകുന്നതായുള്ള പരാതി നിലനിൽക്കുന്നതായി പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ചെറുവറ്റയിലെ ടർഫിന് സമീപത്തെ വാടക വീട്ടിൽനിന്നു കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ചിലരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ എസ്ഐ വിനയൻ ചിലരെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.
എസ്ഐയെ നടുറോഡില്‍ മര്‍ദിച്ച സംഭവം: ആറ് വിദ്യാർഥികൾ അറസ്റ്റിൽ
06:42 PM Jul 22, 2023 | Deepika.com