തിരുവനന്തപുരം: മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മണിപ്പുരിൽനിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ കാണാൻ കഴിയൂ. ഭയാനകമായ ദൃശ്യങ്ങളാണ് തുടർച്ചയായി വരുന്നത്.
നിന്ദ്യവും ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മണിപ്പുരിലെ പർവത- താഴ്വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗീയമായി ആളിക്കത്തിക്കുകയാണ്.
ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കുന്ന നിലയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർതന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്.
മണിപ്പുർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും വിമർശിക്കപ്പെടുകയാണ്. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
മണിപ്പൂരിൽ ആസൂത്രിത ക്രൈസ്തവ വേട്ട: മുഖ്യമന്ത്രി
11:14 PM Jul 22, 2023 | Deepika.com