കോട്ടയം: പാറന്പുഴ കൊലക്കേസിൽ പ്രതി നരേന്ദർ കുമാറിനു വധശിക്ഷ ലഭിച്ചെങ്കിലും കൊടുംപാതകം നടന്ന മൂലേപ്പറന്പിൽ വീട്ടിൽ കണ്ണീരുണങ്ങുന്നില്ല. അതിക്രൂരമായ കൂട്ടക്കൊലയ്ക്കു സാക്ഷിയായ വീട്ടിൽ ഇനി അവശേഷിക്കുന്ന ഏക അംഗമായ വിപിനു ബാധ്യതയാകുന്നതു ലക്ഷങ്ങൾ. കൊല്ലപ്പെട്ട ജ്യേഷ്ഠൻ പ്രവീണ്‍ സ്ഥാപനം വിപുലപ്പെടുത്താനായി കോട്ടയം കോ ഓപ്പറേറ്റീവ് സഹകരണ അർബൻ ബാങ്കിൽനിന്ന് എടുത്ത വായ്പയുടെ ബാധ്യത 30 ലക്ഷവും കടന്നിരിക്കുന്നു. പലിശ സഹിതം 33 ലക്ഷം രൂപ 31നകം ബാങ്കിൽ അടയ്ക്കണമെന്നു നോട്ടീസ് ലഭിച്ചിട്ടു ദിവസങ്ങളായി.
കുടുംബത്തിന്റെ പേരിലുള്ള സ്ഥലം വിറ്റു ബാങ്ക് ലോണ്‍ അടയ്ക്കാമെന്ന് ആഗ്രഹമുണ്ടെങ്കിലും കടന്പകളേറെ. സെന്റിന് നാല് ലക്ഷത്തിലേറെ വിലയുള്ള സ്ഥലത്തിന് ഇപ്പോൾ ആവശ്യക്കാർ പറയുന്നത് അൻപതിനായിരത്തിൽ താഴെ മാത്രം. കൊലപാതകം നടന്നതിനുശേഷം ലോണ്‍ അടയ്ക്കാനോ പുതുക്കിവയ്ക്കാനോ വിപിനു കഴിഞ്ഞിട്ടില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിനെത്തുടർന്നു ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ലോണ്‍ എഴുതിതള്ളാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിനു റിപ്പോർട്ട് നല്‍കിയെങ്കിലും ബാങ്ക് നിരസിക്കുകയും ചെയ്തു. അമ്മ പ്രസന്നകുമാരി ആരോഗ്യവകുപ്പിൽ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി (എൽഎച്ച്ഐ) കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്പോഴാണു കൊലപാതകം.
വിപിനു ആശ്രിത നിയമനം ലഭിക്കാൻ കാത്തിരിക്കുകയാണ്. 2012 മുതലുള്ള ആശ്രിതനിയമനത്തിന്റെ ലിസ്റ്റിൽ 181മത്തെ ആളാണു വിപിനെന്നും അധികൃതർ പറയുന്നത്.
മാതാവിനു ലഭിക്കേണ്ടിയിരുന്ന ഗ്രൂപ്പ് ഇൻഷ്വറൻസ് (ജിഐഎസ്), ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, ശന്പള കുടിശിക തുടങ്ങിയവയ്ക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയായില്ല. വിപിനു ജോലി കിട്ടിയാൽതന്നെ സർവീസ് കാലത്തെ ശന്പളം അപ്പാടെ അടച്ചാലും ബാധ്യത തീരില്ല.
പിഎഫ്, എസ്എൽഐ, പേഴ്സണൽ ആക്സിഡന്റ് ക്ലെയിം തുടങ്ങിയവയിൽനിന്നും ലഭിച്ച തുക ഉപയോഗിച്ച് കെഎസ്എഫ്ഇയിൽനിന്നും എടുത്ത ലോണ്‍ അടച്ചുതീർത്തതായി വിപിൻ പറയുന്നു.
സാന്പത്തിക സഹായം നല്കാൻ കഴിഞ്ഞ സർക്കാർ ഉത്തരവിട്ടെങ്കിലും ഇടതു സർക്കാർ കൈയൊഴിഞ്ഞു. കൊല്ലപ്പെട്ട ലാലസന്റെ സഹോദരി രാധാമണിയുടെ മകൻ ബ്ലസനാണു ഈ കുടുംബത്തിന്റെ ഏകസഹായി.
നവംബറിൽ വിവാഹിതനായ വിപിൻ ഭാര്യ രാഖിക്കൊപ്പമാണ് ഇപ്പോൾ വീട്ടിലുള്ളത്. പ്രവീണ്‍ ആരംഭിച്ച അലക്കുസ്ഥാപനം ജീവനക്കാരുടെ ആഗ്രഹംമൂലം വിപിൻ ഇപ്പോഴും നടത്തിക്കൊണ്ടുപോകുന്നു.
ജോമി കുര്യാക്കോസ്
പാറന്പുഴ കൊലക്കേസ് : നെടുവീർപ്പും കണ്ണീരും ഒഴിയാത്ത മൂലേപ്പറന്പിൽ വീട്ടിൽ വിപിൻ മാത്രം
03:01 AM Mar 22, 2017 | Deepika.com