ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തിനു കാരണം സിഗ്നലിംഗിലെ പിഴവെന്ന് റെയിൽവേ. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കോണ്‍ഗ്രസ് എംപി മുകുള്‍ വാസ്നിക്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നല്‍കിയത്.
നോര്‍ത്ത് സിഗ്നല്‍ ഗൂംട്ടി സ്റ്റേഷനില്‍ മുമ്പ് നടത്തിയ സിഗ്നലിംഗ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും 94-ാം ലെവല്‍ ക്രോസിംഗ് ഗേറ്റിലെ ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയര്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിംഗ് ജോലിയിലെ പാളിച്ചയും അപകടകാരണമായി. ഇത് കോറമാണ്ഡല്‍ എക്സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീന്‍ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്നും അശ്വനി വൈഷ്ണവ് രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
ദുരന്തത്തില്‍ 295 പേര്‍ക്ക് ജീവന് നഷ്ടമായതായും 176 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. 451 പേര്‍ക്ക് നിസാരപരിക്കുകളേറ്റതായും 180 പേര്‍ക്ക് പ്രഥമശ്രുശൂഷ നല്കി വിട്ടയച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ദുരന്തത്തില്‍ മരിച്ച 41 പേരെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമാനമായി ഉണ്ടായ സിഗ്നലിംഗിലെ പാളിച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടെങ്കിലും നല്കാന് റെയില്‍വേ മന്ത്രാലയം തയാറായില്ല.
ബാലസോർ ദുരന്തത്തിനു കാരണം സിഗ്നലിംഗിലെ പിഴവെന്ന് റെയിൽവേ
09:44 AM Jul 22, 2023 | Deepika.com