കോഴിക്കോട്: കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥിക്ക് ക്രൂര മർദനം. പി. മുഹമ്മദ് മിദ്ലാജിനെ (20) ആണ് സിനീയേഴ്സ് കൂട്ടംചേർന്ന് മർദിച്ചത്. മുഹമ്മദ് കോളജിൽ കാറിലെത്തിയാണ് സിനീയേഴ്സിനെ പ്രകോപിച്ചത്.
സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇവരുടെ വീടുകളിലും മറ്റും പോലീസ് പരിശോധന നടത്തിയെങ്കിലും ഇവര്‍ ഒളിവിലാണ്. കോളജ് കൗൺസിലും ആന്‍ഡി റാഗിംഗ് കമ്മിറ്റിയും യോഗം ചേർന്നാണ് വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കോളജ് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വിശദമായ അന്വേഷണത്തിന് അന്വേഷണ കമ്മീഷൻ രൂപവത്കരിച്ചിട്ടുണ്ട്. വിഷയം കുന്ദമംഗലം പോലീസിനും കാലിക്കട്ട് സര്‍വകലാശാലയ്ക്കും കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഘം ചേർന്ന് മർദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് കോളജിന് പുറത്തുവച്ച് ചില സീനിയർ വിദ്യാർഥികൾ വളഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർഥിക്ക് കണ്ണിനും മൂക്കിനും സാരമായി പരിക്കേറ്റിരുന്നു. റാഗിംഗിന് വിധേയമാക്കിയെന്ന് കാണിച്ച് പിതാവ് മുഹമ്മദ് കുന്ദമംഗലം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തില്‍ മധ്യസ്ഥശ്രമം നടക്കുന്നതായും എന്നാല്‍ ക്രൂരമായി മകനെ മര്‍ദിച്ച സംഭവത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം ദീപികയോട് പ്രതികരിച്ചു.
മകന് ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയാണ്. കാഴ്ചയ്ക്കും മങ്ങലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് മിദ്ലാജിനെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തത്.
കോളജിലേക്ക് കാറില്‍ വന്നാല്‍ 2500 രൂപ പിഴ
കോഴിക്കോട്: കോളജിലേക്ക് കാറില്‍ വന്നാല്‍ സിനീയേഴ്സിന് 2,500 രൂപ കൊടുക്കണം. കളന്തോട് എംഇഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ സീനിയേഴ്സിന്റെ നിയമമാണിത്.
ശനിയാഴ്ച സ്പെഷല്‍ ക്ലാസിന് മഴയായതിനാല്‍ കാറിലാണ് പി. മുഹമ്മദ് മിദ്ലാജ് കോളജില്‍ എത്തിയത്. ഇതാണ് സീനിയേഴ്സിന് പ്രകോപനമായത്. ചോദിച്ച പണം നല്കാത്തതിനാലാണത്രെ മര്‍ദിച്ചത്.
കാറിൽ വന്നതിന് 2500 രൂപ പിഴയിട്ട് സിനീയേഴ്സ്; പണം നൽകാത്തതിന് വിദ്യാർഥിക്ക് ക്രൂര മർദനം
08:35 PM Jul 21, 2023 | Deepika.com