ഇംഫാല്‍: അക്രമം തുടര്‍ക്കഥയാകുന്ന മണിപ്പുരില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം ശക്തം. എന്‍ഡിഎയിലും ഈ ആവശ്യം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് നേരത്തേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍ മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരെനെ തത്കാലം മാറ്റില്ലെന്നാണ് ബിജെപി നിലപാട്. "മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, പകരം ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് മുന്‍ഗണന' എന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം, മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
കുക്കി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. കുക്കി വിഭാഗക്കാരായ സ്ത്രീകളെ മെയ്തെയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നഗ്നരാക്കി നടത്തിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ചപുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേ സമയം കലാപത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഒരാളുടെ തല വെട്ടിയ ദൃശ്യങ്ങളാണ് കലാപത്തിന്റേതായി ഒടുവില്‍ പുറത്തുവന്നത്. ഇത് ഈ മാസം രണ്ടിന് ബിഷ്ണുപൂരിൽ നടന്ന ആക്രമണത്തിന്റേതാണെന്നാണ് സൂചന.
ഒരു മാറ്റവും ഇല്ല; മണിപ്പുരിനും മുഖ്യമന്ത്രിക്കും
01:03 PM Jul 21, 2023 | Deepika.com