ഇംഫാൽ: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് പോലീസ്. നേരത്തെ പിടിയിലായ ഹെയ്രം ഹെരാദാസ്(32) എന്നയാളുടെ മൂന്ന് കൂട്ടാളികളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി ഉയർന്നു.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ തൗബല്‍ ജില്ലയില്‍നിന്നാണ് ഹെരാദാസിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. അക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് വിവരം.
മേയ് നാലിന് കുകി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു അതിക്രൂരമായ സംഭവം അരങ്ങേറിയത്. കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്തെയ് വിഭാഗത്തിൽപ്പെട്ട ഒരുസംഘം യുവാക്കൾ നടത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ചയാണ് പുറത്ത് വന്നത്.
സംഭവം പോലീസ് ഉള്‍പ്പടെയുള്ളവർ മറച്ചുവയ്ക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വലിയപ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് മുന്നോട്ട് പോയത്.
മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റില്‍
09:19 AM Jul 21, 2023 | Deepika.com