കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവല്ലയിലെത്തി. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിലാപ യാത്ര 21 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രായഭേദമന്യേ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നഗരവീഥികളില്‍ നില്‍ക്കുന്നത്.
കനത്ത ജനത്തിരക്ക് കാരണം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്നും സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്. പുലര്‍ച്ചയോടെ മാത്രമേ തിരുനക്കരയില്‍ എത്താന്‍ സാധിക്കുകയുള്ളു.
ബുധനാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ച വാഹനവ്യൂഹം പുലര്‍ച്ചെ മൂന്നരയോടെയാണ് ചെങ്ങന്നൂരില്‍ എത്തിയത്.
കനത്ത ജനത്തിരക്ക് കാരണം പലപ്പോഴും ബസിന് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. പോലീസ് ഇടപെട്ട് മുന്നോട്ടെടുക്കുന്പോൾ ജനം ബസിന്റെ ചില്ല് ജനാലയിൽ തട്ടി അലമുറയിട്ടു.
ചാണ്ടി ഉമ്മനും നേതാക്കൾക്കും വണ്ടിയുടെ ചില്ലിൽ അടിക്കരുതെന്ന് ജനക്കൂട്ടത്തോട് മൈക്കിലൂടെ അഭ്യർഥിക്കേണ്ടിവന്നു. പി.സി. വിഷ്ണു നാഥ് എംഎൽഎയും, കൊടിക്കുന്നിൽ സുരേഷ് എംപിയും വാഹനം കടത്തിവിടണമെന്ന് ആളുകളോട് അപേക്ഷിച്ചു.
വിലാപയാത്ര തിരുവല്ലയിൽ; പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ജനസാഗരം
09:47 AM Jul 20, 2023 | Deepika.com