മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്തെ വിറപ്പിച്ച പുലിയെ പിടികൂടി. ആടിനെ കൊന്നിട്ട് പകുതി ഭാഗം ഉപേക്ഷിച്ചു പോയ പുലി ആട്ടിറച്ചിയുടെ കൊതി മൂത്ത് വീണ്ടും വരുമെന്ന വനം വകുപ്പിന്റെ പ്രതീക്ഷ തെറ്റിയില്ല. കൂട് സ്ഥാപിച്ച് മണിക്കൂറുകൾക്കകം തന്നെ പുലി കൂട്ടിൽ കുടുങ്ങി.
വകുപ്പ് നേരത്തെ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൾപ്പടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കെണിയും കൂടും തയറാക്കിയത്.
കഴിഞ്ഞ ദിവസം ആടിനെ കൊന്ന് പകുതി ഭാഗം തിന്നിട്ട് പോയ പുലി ഇന്ന് രാത്രി എത്തിയതോടെ കൂട്ടിൽ അകത്താവുകയായിരുന്നു. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിലാണ് കെണി ഒരുക്കിയത്. പുലിയെ സംരക്ഷിത വന സാങ്കേതത്തിലേക്ക് മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണിമല പന്തിരുവേലിയിൽ സെബിന്റെ ഒരു വയസ് പ്രായമുള്ള ആടിനെ പുലി കടിച്ചു കൊന്നത്. പുലിയാണെന്നു നാട്ടുകാർ പരാതി ഉന്നയിച്ചെങ്കിലും സ്ഥിരീകരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. പിന്നീട് ഉദ്യോഗസ്ഥരെത്തി ഇവിടെ കാമറ സ്ഥാപിച്ചത്.
പുലി കടിച്ചുകൊന്ന സെബിന്റെ ആടിന്റെ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ തിങ്കളാഴ്ച രാത്രിയിൽ വീണ്ടും എത്തിയപ്പോഴാണ് വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെയാണ് കൂട് സ്ഥാപിച്ചത്.
മുണ്ടക്കയത്ത് വനം വകുപ്പ് കെണിയൊരുക്കി, മണിക്കൂറുകൾക്കകം പുലി വീണു
10:48 PM Jul 19, 2023 | Deepika.com