തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്.
അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വിശദീകരണവുമായി എത്തുന്നതെന്നു വേണുഗോപാല്‍ വ്യക്തമാക്കി. വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് അത്തരക്കാള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്നും തങ്ങളുടെയെല്ലാം മനസില്‍ നേതാവ് മാത്രമല്ല ഉമ്മന്‍ ചാണ്ടിയെന്നും ഗുരുവും വഴികാട്ടിയും എല്ലാമാണെന്നും വേണുഗോപാല്‍ രാത്രി വൈകി പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ദുഃഖകരമെന്നതിനു പകരം സന്തോഷകരമെന്നാണ് നാക്കുപിഴയായി വന്നത്.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്ന ആളുകളില്‍ ഒരാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെയുള്ള തന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നാക്കുപിഴയെ ഈ നിലയില്‍ ആഘോഷിക്കേണ്ടതുണ്ടോ എന്ന് അങ്ങനെ ചെയ്യുന്നവര്‍ ആലോചിക്കണമെന്നും അദ്ദേഹം ചോദിച്ചു.
മനുഷ്യസഹജമായ ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. തന്നെ കുറ്റപ്പെടുത്തുമ്പോള്‍ അതിലൂടെ മഹാനായ ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തെക്കൂടിയാണ് മോശമാക്കാന്‍ ശ്രമിക്കുന്നതെന്നും അത്തരക്കാര്‍ മനസിലാക്കണം. ഇത്തരം പ്രവണതകളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
നാക്കുപിഴയില്‍ ക്രൂശിക്കരുത്: കെ.സി. വേണുഗോപാല്‍
02:10 PM Jul 19, 2023 | Deepika.com