കോട്ടയം: പണ്ടെങ്ങുമില്ലാത്തവിധം പുതുപ്പള്ളി പെട്ടെന്നുലഞ്ഞു. നിലച്ചുപോയി. പിന്നെ ധൃതിയായി, എല്ലാം പെട്ടെന്ന് അടുക്കിപ്പെറുക്കി ഒരുക്കിയെടുക്കണം. അടുക്കുംചിട്ടയുമില്ലാതെ ജനങ്ങൾക്കുവേണ്ടി ഓടിനടന്ന അദ്ദേഹം ഏറെനാളുകൾക്ക് ശേഷം മടങ്ങിയെത്തുകയാണ്. ഇനി ഒരിക്കൽ കൂടി എത്തില്ലെന്നുറപ്പുള്ള മടക്കം.
റോഡുകൾ അവിടവിടെ പൊട്ടിയുട്ടുണ്ട്. അതൊക്കെ നേരത്തോടുനേരംകൊണ്ട് ടാർ ഉരുക്കി മൂടി. വഴിയരികിലെ കാടും പോച്ചയും വെട്ടിത്തെളിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. അദ്ദേഹം നാളെ ഇങ്ങെത്തും മുൻപ് എല്ലാം തീർത്ത് വയ്ക്കണം. ചെത്തിക്കളഞ്ഞ പുല്ലുകൾക്ക് വേദനിച്ചിട്ടുണ്ടാകും. ഇങ്ങനെ തലപൊക്കി നിന്നിരുന്നെങ്കിൽ അദ്ദേഹത്തെ കുഞ്ഞൂഞ്ഞിനെ ഒരിക്കൽ കൂടി കാണാമായിരുന്നു. പുതുപ്പള്ളിയിലെ പുൽക്കൊടികൾക്കുപോലും അദ്ദേഹം അത്രയ്ക്ക് സുപരിചിതനായിരുന്നല്ലോ.
പുതുപ്പള്ളിയിലെ എല്ലാ ഇടവഴികളിലും കുഞ്ഞൂഞ്ഞിന്റെ കട്ടൗട്ട് കൊണ്ട് നിറഞ്ഞു. ഒറ്റയ്ക്കു നിൽക്കുന്ന കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളി ആദ്യമായി കാണുകയാണ്. കട്ടൗട്ട് തയാറാക്കിയവർ എന്തായാലും ഇത്തിരിപണിപ്പെട്ടിട്ടുണ്ടാകും, തീർച്ച. കാരണം ഒരാളുടെയെങ്കിലും കൈയോ ഉടലോ കുഞ്ഞൂഞ്ഞിനോടൊട്ടി നിൽക്കാത്ത ചിത്രങ്ങൾ ഇല്ലതന്നെ. ഒരാൾക്കൂട്ടമായി ജീവിച്ച മനുഷ്യനെ ഒറ്റയ്ക്ക് ഒന്നുവേർപെടുത്തിയെടുക്കാൻ ഇത്തിരിമെനക്കെട്ടിട്ടുണ്ടാവും.
പുതുപ്പള്ളിയിൽ ഓരോരുത്തർക്കും അടുത്തുനിൽക്കുന്ന ആളുടെ ഹൃദയമിടിപ്പ് കേൾക്കാം. അത്ര നിശബ്ദമായിരിക്കുന്നു. മുഴു പുതുപ്പള്ളി മരണവീടായിരിക്കുന്നു. ആളുകൾ കാര്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞുനിർത്തുന്നു. കാരണം നിലച്ചിരിക്കുന്നത് പുതുപ്പള്ളിയുടെ ഹൃദയമാണല്ലോ.
രാഷ്ട്രീയ പ്രക്ഷുബ്ദമായ ഒരു രാത്രി. കരോട്ട് വള്ളക്കാലിൽനിന്ന് കുഞ്ഞൂഞ്ഞ് തിരക്കിട്ട് തലസ്ഥാനത്തേക്ക് മടങ്ങുകയാണ്. ആളുകളെ വകഞ്ഞ് മുന്നോട്ടുനടന്ന് കാറിൽക്കയറി. ആൾക്കൂട്ടത്തിൽനിന്നും അലറിയൊരാൾ മുദ്രാവാക്യം വിളിച്ചു. പെട്ടെന്ന് തലയുയർത്തി അയാളുടെ പേര് വിളിച്ച് "എടാ നിർത്താൻ' എന്നുറക്കെപ്പറഞ്ഞു. അതോടെ രംഗം ശാന്തം. കുഞ്ഞൂഞ്ഞ് മടങ്ങി. ഇയാൾ എന്തൊരു മനുഷ്യനാണെന്ന് ചിന്തിച്ചു. ആ ഇരുട്ടിലും ശബ്ദംകൊണ്ടുമാത്രം ഒരു പ്രവർത്തകനെ തിരിച്ചറിഞ്ഞ് പേരുവിളിച്ച് ശാസിച്ചിരിക്കുന്നു.
നാളെ ഒരിക്കൽകൂടി കുഞ്ഞൂഞ്ഞ് എത്തുകയാണ്. കേരളത്തിന്റെ തലസ്ഥാനം ഒരിക്കൽ കൂടി പുതുപ്പള്ളിയാകും. എല്ലാ വഴികളും പുതുപ്പള്ളിയിലേക്ക് ഒഴുകും. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയോട് ചേർന്ന് വൈദികരുടെ കബറിനോടടുത്ത് ഉമ്മൻ ചാണ്ടി ഇനിയുള്ള കാലമുണ്ടാകും. ഇനി കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടെ മാത്രം. വന്നവർ പിരിഞ്ഞുപോകും.
കുളം ശാന്തമാകും
ഓളമടങ്ങും.
എങ്കിലും,
മുൻപത്തെപ്പോലെയാകില്ലെന്നുറപ്പ്.
ഹൃദയത്തിൽ വീണ കല്ല്
അതിനുള്ളിൽത്തന്നെയുണ്ടല്ലോ.
കുഞ്ഞൂഞ്ഞിനെ കാത്ത് പുതുപ്പള്ളി
09:06 PM Jul 18, 2023 | Deepika.com