ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയ്ക്കുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്‍റെ അസൗകര്യം കണക്കിലെടുത്താണ് ഹര്‍ജി മാറ്റിയത്.
ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച കേസ് പരിഗണിച്ചാല്‍ തനിക്ക് അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ അറിയിച്ചു.
തുടര്‍ന്ന് കേസ് അടുത്ത സെപ്റ്റംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം. ഇതുവരെ 34 തവണയാണ് കേസ് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.
ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി
04:52 PM Jul 18, 2023 | Deepika.com