ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറും തൃണമൂൽ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും ഉൾപ്പെടെ 11 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബിജെപിക്ക് ഒരു സീറ്റ് അധികം ലഭിക്കുമെങ്കിലും ഭൂരിപക്ഷമാകില്ല.
ജൂലൈ 24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കേണ്ട അവസാന ദിവസം ഇന്നായിരുന്നു. ബംഗാളിലെ ആറ് സീറ്റിലും ഗുജറാത്തിലെ മൂന്ന് സീറ്റിലും ഗോവയിലെ ഒരു സീറ്റിലുമാണ് മത്സരമില്ലാത്തത്.
ആറ് തൃണമൂൽ കോണ്ഗ്രസ് സ്ഥാർഥികളും അഞ്ച് ബിജെപി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിൽനിന്നാണ് എസ്. ജയശങ്കർ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപി സ്ഥാനാർഥികളായ ബാബുഭായി ദേശായി, കേസരിദേവ് സിംഗ് ഝാല എന്നിവർ ഗുജറാത്തിൽനിന്നും ആനന്ദ് മഹാരാജ് പശ്ചിമ ബംഗാളിൽനിന്നും സതാനന്ദ് ഷെത് തൻവാഡെ ഗോവയിൽനിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഡെറിക് ഒബ്രിയാനെ കൂടാതെ സുഖേന്ദ് ശേഖർ റോയി, ഡോല സെൻ, സാകേത് ഗോഖ്ലെ, സമീറിൽ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
എസ്. ജയശങ്കർ ഉൾപ്പെടെ 11 പേർ രാജ്യസഭയിലേക്ക്
10:51 PM Jul 17, 2023 | Deepika.com