ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്ന പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമനി എന്ന യുവതി മരിച്ചതിന് പിന്നാലെയുണ്ടായ രാജ്യവ്യാപക പ്രതിഷേധം മൂലം താൽക്കാലികമായി ഉറയിലിട്ട "അച്ചടക്കവാൾ' വീണ്ടും പുറത്തെടുത്ത് ഇറാൻ.
സദാചാര വകുപ്പിന് കീഴിലുള്ള ഹിജാബ് ധരിപ്പിക്കൽ നടപടി പുനരാരംഭിച്ചതായി ഇറാനിയൻ അധികൃതർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാതെയും " പ്രകോപനപരമായ' വസ്ത്രങ്ങൾ ധരിച്ചും നടക്കുന്ന സ്ത്രീകളെ പിടികൂടുന്ന നടപടി തുടരുമെന്ന് ഇറാൻ നിയമ വകുപ്പിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് നിർബന്ധമാക്കിയ ചട്ടങ്ങൾ പാലിക്കാൻ ഏവരും മുന്നോട്ട് വരണമെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിനിടെ, സദാചാരം നടപ്പിലാക്കൽ കൂടുതൽ കരുത്തോടെ തുടരുന്ന പോലീസിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊതുസ്ഥലത്ത് യുവതികളെ തടഞ്ഞുനിർത്തി ഹിജാബ് ധരിക്കാൻ പറയുന്നതും ഇറുകിയ വസ്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ ജീപ്പിലേക്ക് കയറി കസ്റ്റഡി വരിക്കാൻ പോലീസ് പറയുന്നതും വീഡിയോകളിൽ വ്യക്തമാണ്.
നേരത്തെ, ഹിജാബ് ധരിക്കാത്തവരെ കണ്ടെത്താൻ അധുനിക കാമറകളും ഇറാൻ സ്ഥാപിച്ചിരുന്നു. ഹിജാബ് നിയമം ലംഘിക്കുന്നവർക്ക് മെട്രോ ട്രെയിനിൽ യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു.
സദാചാര പോലീസ് തിരിച്ചെത്തി; ഹിജാബ് വേട്ട തുടർന്ന് ഇറാൻ
10:25 AM Jul 17, 2023 | Deepika.com