തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രനിലേക്കുള്ള യാത്രയുടെ നിർണായക ഘട്ടത്തിലൂടെ കുതിക്കുന്നു. ചന്ദ്രയാന്റെ രണ്ടാം ഘട്ട ഭ്രമണപഥ ഉയർത്തലും വിജയം കണ്ടു. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ 45 സെക്കൻഡോളം പ്രവർത്തിപ്പിച്ചു. ഇനി മൂന്ന് ഭ്രമണപഥ ഉയർത്തലുകൾ കൂടി ഉണ്ട്.
വെള്ളിയാഴ്ച വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതുവരെ വളരെ കൃത്യവും മികച്ചതുമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അധികൃതർ ആറിയിച്ചു. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെറ്ററി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കാണ് (ഇസ്ട്രാക്) പേടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും.
ചന്ദ്രോപരിതലത്തിൽ 100 കിലോമീറ്റർ മുകളിൽ വൃത്താകൃതിയിലെ ഭ്രമണപഥത്തിലെത്തിയ ശേഷം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു വേർപെടുന്ന ലാൻഡർ ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് പ്രവേഗം കുറച്ചാകും താഴേക്കു പതിക്കുക.
1752 കിലോഗ്രാം ഭാരമുള്ള ലാൻഡർ, പേടകത്തെ ചന്ദ്രന്റെ പ്രതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യിക്കുകയും അതിനകത്തുള്ള റോവർ ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങി സമീപപ്രദേശങ്ങളിൽ രാസപര്യവേക്ഷണം നടത്തുകയുമാണ് ചന്ദ്രയാൻ 3 ന്റെ ദൗത്യലക്ഷ്യം.
ചന്ദ്രയാന്റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തൽ വിജയം
06:27 AM Jul 17, 2023 | Deepika.com