തിരുവനന്തപുരം: കാസർഗോഡ് അംഗടിമുഗർ സ്കൂളിൽ മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടി. സ്കൂൾ പ്രിൻസിപ്പൽ വി. ഇ. മഞ്ജു, പ്രഥമാധ്യാപിക ബി. ഷീബ എന്നിവരെ സ്ഥലം മാറ്റി. മഞ്ജുവിനെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും ബി. ഷീബയെ ജിഎച്ച്എസ്എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയിരിക്കുന്നത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാസർഗോഡ് അംഗാടി മുഗർ ഗവൺമെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11) അപകടത്തിൽ മരിച്ചത്. കനത്ത മഴയിലും കാറ്റിലും സ്കൂളിന് സമീപംനിന്ന മരം കടപുഴകി വീഴുകയായിരുന്നു. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. മരം ഒടിഞ്ഞുവീണത് ആയഷത്തിന്റെ ദേഹത്തേക്കായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കു പരിക്കേറ്റു.
മരം വീണ് വിദ്യാർഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലം മാറ്റി
10:04 PM Jul 15, 2023 | Deepika.com