ന്യൂഡൽഹി: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ജി.ആർ. അനിൽ ഇക്കാര്യം ഉന്നയിച്ചത്.
മണ്ണെണ്ണയുടെ ഉത്പാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിറുത്തലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ നൽകുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ പിഡിഎസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകി.
സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യവും ഓണക്കാലവും പരിഗണിച്ച് 5000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടു. മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ സിഎൻജി ഉപയോഗിച്ചുള്ള എൻജിനുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മത്സ്യബന്ധന യാനങ്ങൾ സിഎൻജിയിലേക്ക് മാറിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മണ്ണെണ്ണ വേണമെന്ന് സംസ്ഥാനം, നൽകാനാവില്ലെന്ന് കേന്ദ്രം: മന്ത്രി ജി.ആർ. അനിൽ കേന്ദ്രമന്ത്രിയെ കണ്ടു
06:43 PM Jul 15, 2023 | Deepika.com